Connect with us

Kerala

ഇ ഡി ഉദ്യോഗസ്ഥന്‍ പ്രതിയായ വിജിലന്‍സ് കേസ്: അറസ്റ്റ് രണ്ടാഴ്ചത്തേക്കുകൂടി നീട്ടി ഹൈക്കോടതി

ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി വീണ്ടും പരിഗണിക്കുന്നതിനായി ജൂലൈ മൂന്നിലേക്ക് മാറ്റി.

Published

|

Last Updated

കൊച്ചി | വിജിലന്‍സ് കേസില്‍ ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റ് വീണ്ടും തടഞ്ഞ് ഹൈക്കോടതി. നടപടി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിക്കൊണ്ട് കോടതി ഉത്തരവിട്ടു. ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വീണ്ടും സമയം ചോദിച്ചിരുന്നു. ഇതോടെയാണ് കോടതി അറസ്റ്റ് ചെയ്യുന്നത് നീട്ടിക്കൊണ്ട് ഉത്തരവായത്. ഹരജി വീണ്ടും പരിഗണിക്കുന്നതിനായി ജൂലൈ മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍ വിവരങ്ങളാണ് കേസില്‍ തെളിവായി സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നത്. ഇതല്ലാതെ മറ്റ് തെളിവുകളൊന്നും ഇല്ലേയെന്ന് കോടതി ചോദിച്ചു. രണ്ടും നാലും പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. തുടര്‍ന്നാണ് ഹരജി മാറ്റിയത്. അന്വേഷണവുമായി സഹകരിക്കാന്‍ ഇ ഡി ഉദ്യോഗസ്ഥന് കോടതി നിര്‍ദേശം നല്‍കി.

കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായി അനീഷ് ബാബു നല്‍കിയ പരാതി. കേസില്‍ ശേഖര്‍ കുമാര്‍ ഒന്നാം പ്രതിയാണ്.

 

Latest