Connect with us

National

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

മധുര പാലമേടിലും ട്രിച്ചി സൂരിയൂരിലും നടക്കുന്ന ജെല്ലിക്കെട്ടുകളിലാണ് രണ്ട് പേര്‍ മരിച്ചത്.

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട്ടില്‍ മാട്ടുപ്പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ജെല്ലിക്കെട്ടുകളില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. മധുര പാലമേടിലും ട്രിച്ചി സൂരിയൂരിലും നടക്കുന്ന ജെല്ലിക്കെട്ടുകളിലാണ് രണ്ട് പേര്‍ മരിച്ചത്. ട്രിച്ചി സൂരിയൂരില്‍ നടന്ന ജെല്ലിക്കെട്ട് കാണാനെത്തിയ പുതുക്കോട്ട കണ്ണക്കോല്‍ സ്വദേശി അരവിന്ദിനെ (25) കാള കുത്തിക്കൊന്നു. പാലമേട് ജെല്ലിക്കെട്ടിനിടെ കാളപ്പോരിനിറങ്ങിയ മധുര സ്വദേശി അരവിന്ദ് രാജ് എന്നയാളും കാളയുടെ കുത്തേറ്റ് മരിച്ചിരുന്നു. കളത്തിലേക്കുവന്ന പാടെ പിടിക്കാന്‍ ശ്രമിച്ച ഇരുപത്തിയാറുകാരനായ അരവിന്ദ് രാജിനെ കാള കൊമ്പില്‍ത്തൂക്കി എറിയുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ഉടന്‍ തന്നെ മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി പാലമേട് ജെല്ലിക്കട്ടില്‍ പതിനേഴ് പേര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ച് പേരുടെ പരിക്ക് സാരമായതാണ്്. കഴിഞ്ഞ തവണയും കാളയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചിരുന്നു. നാളെയാണ് അളങ്കാനല്ലൂര്‍ ജെല്ലിക്കെട്ട്.