National
കഴിഞ്ഞ 12 വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ഒരു ബില്‍ ലോക്‌സഭയില്‍ വോട്ടെടുപ്പില്‍ പരാജയപ്പെടുന്നത് ഇതാദ്യം
സ്വാധീന മേഖലയില്‍ പാര്‍ലിമെന്റ് സീറ്റ് വര്‍ധിപ്പിച്ച് സ്ഥിരമായി അധികാരത്തില്‍ തുടരാനുള്ള ബി ജെ പി തന്ത്രം വനിതാ സംവരണത്തിന്റെ മറവില്‍ നടപ്പാക്കാനുള്ള നീക്കമാണ് പൊളിഞ്ഞത്
ന്യൂഡല്‍ഹി | കഴിഞ്ഞ 12 വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ഒരു ബില്‍ ലോക്‌സഭയില്‍ വോട്ടെടുപ്പില്‍ പരാജയപ്പെടുന്നത് ഇതാദ്യം. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ നടന്ന വോട്ടെടുപ്പിലേറ്റ പ്രഹരം സര്‍ക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി.
സ്വാധീന മേഖലയില്‍ പാര്‍ലിമെന്റ് സീറ്റ് വര്‍ധിപ്പിച്ച് സ്ഥിരമായി അധികാരത്തില്‍ തുടരാനുള്ള ബി ജെ പി തന്ത്രം വനിതാ സംവരണത്തിന്റെ മറവില്‍ നടപ്പാക്കാനുള്ള നീക്കമാണ് പൊളിഞ്ഞത്. വനിതാ സംവരണത്തെ എതിര്‍ത്താല്‍ രാജ്യത്തെ സ്ത്രീകള്‍ എതിരാവുമെന്ന് പ്രതിപക്ഷ പാര്‍ട്ടികളെ ഭീഷണിപ്പെടുത്തി മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോട ഭരണഘടനാ ഭേദഗതി നടത്തിയെടുക്കാനുള്ള നീക്കമാണ് പ്രതിപക്ഷത്തിന്റെ സംഘടിത നീക്കത്തില്‍ പാളിയത്. സ്ത്രീ സംവരണത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ നിലവിലുള്ള 543 പാര്‍ലിമെന്റ് സീറ്റില്‍ സംവരണം നടപ്പാക്കട്ടെയെന്നാണ് പ്രതിപക്ഷം തിരിച്ചടിച്ചത്.
പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ തന്നെ ബില്‍ പരാജയപ്പെടുമെന്ന സൂചന കേന്ദ്രത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ബില്‍ പിന്‍വലിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ബില്‍ വോട്ടിനിട്ട് തള്ളുന്നത് വന്‍ പ്രചാരമവുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാമെന്ന ആലോചനയിലായിരുന്നു ഈ നീക്കം. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിനെതിരെയടക്കം വന്‍ പ്രചാരണം നടത്താനാണ് ബി ജെ പി ക്യാമ്പിന്റെ തീരുമാനം. എന്നാല്‍ വനിത സംവരണത്തെയല്ല, മണ്ഡല പുനര്‍നിര്‍ണയത്തെയാണ് എതിര്‍ക്കുന്നതെന്ന വാദത്തിലൂന്നി തിരിച്ചടിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
ബില്‍ പരാജയപ്പെട്ടതോടെ മണ്ഡല പുനര്‍നിര്‍ണയമെന്ന ബി ജെ പിലക്ഷ്യമാണ് തകര്‍ന്നത്. ലോക്‌സഭയില്‍ വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം പ്രതീക്ഷിച്ച ഭരണപക്ഷത്തിന് 290 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷത്തിന് അനുകൂലമായി ബില്ലിനെതിരെ 230 പേര്‍ വോട്ട് ചെയ്തു.


