Kerala
തിരുവനന്തപുരം-കണ്ണൂര്‍ അര്‍ധ അതിവേഗ റെയില്‍പ്പാത പദ്ധതി കേന്ദ്ര പരിഗണനയില്‍
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള റെയില്‍പ്പാതാ നിര്‍മാണത്തിനാണ് നീക്കം.
പൊന്നാനി | തിരുവനന്തപുരം-കണ്ണൂര്‍ അര്‍ധ അതിവേഗ റെയില്‍പ്പാത പദ്ധതി കേന്ദ്രം പരിഗണിക്കുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള റെയില്‍പ്പാതാ നിര്‍മാണത്തിനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട വിശദ പദ്ധതിരേഖ (ഡി പി ആര്‍) തയ്യാറാക്കുന്ന പ്രവര്‍ത്തനം ഫെബ്രുവരി രണ്ടിന് ആരംഭിക്കും. മെട്രോമാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് ഡി പി ആര്‍ തയ്യാറാക്കുക. ഇതിനായി പൊന്നാനിയില്‍ പ്രത്യേക ഓഫീസ് തുറന്നിട്ടുണ്ട്. ഒമ്പത് മാസത്തിനകം ഡി പി ആര്‍ തയ്യാറാക്കും.
ഇതുവരെ ട്രെയിന്‍ ഗതാഗതം ഇല്ലാത്ത സ്ഥലങ്ങളിലേക്ക് റെയില്‍പ്പാത എത്തുമെന്ന വലിയ പ്രത്യേകതയും പദ്ധതിക്കുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍, നോര്‍ത്ത്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, വൈക്കം, എറണാകുളം (പാലാരിവട്ടം പാലത്തിനടുത്ത്), ആലുവ, നെടുമ്പാശ്ശേരി, തൃശൂര്‍, കുന്നംകുളം, എടപ്പാള്‍, തിരൂര്‍, കരിപ്പൂര്‍, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂര്‍ എന്നീ 22 സ്റ്റേഷനുകളാണുണ്ടാവുക. 70 ശതമാനത്തോളം സ്ഥലത്തും തൂണിന് മുകളിലൂടെയായിരിക്കും പാത.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഡി പി ആര്‍ തയ്യാറാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടതെന്ന് ഇ ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാതക്ക് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ സഹകരണം ഉണ്ടാവും.
തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്കുള്ള 430 കിലോമീറ്റര്‍ അതിവേഗ ട്രെയിനില്‍ 3.15 മണിക്കൂര്‍ കൊണ്ട് എത്താന്‍ പറ്റും. പരമാവധി വേഗം മണിക്കൂറില്‍ 200 കിലോമീറ്ററും ശരാശരി വേഗം 135 കിലോമീറ്ററുമായിരിക്കും. 20 മുതല്‍ 25 കിലോമീറ്ററിനുള്ളില്‍ സ്റ്റോപ്പുകളുണ്ടാകും.
ഒരു ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. റെയില്‍പ്പാതയില്‍ ഓരോ അഞ്ച് മിനുട്ട് ഇടവിട്ട് ട്രെയിന്‍ ഉണ്ടാകും. ആദ്യഘട്ടത്തില്‍ എട്ട് കോച്ചുകളാണുണ്ടാവുക. ഇത് 16 വരെ വര്‍ധിപ്പിച്ചേക്കാം. ബിസിനസ് ക്ലാസ്, നോര്‍മല്‍ ക്ലാസ് എന്നിങ്ങനെ രണ്ടുതരം കമ്പാര്‍ട്ട്മെന്റുകളുണ്ടാകും. ഇരുന്നുമാത്രമേ യാത്രയുണ്ടാകൂ.
ഡല്‍ഹിയിലെ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് (ആര്‍ ആര്‍ ടി എസ്.) സാങ്കേതികവിദ്യയാണ് നിര്‍മാണ പ്രവൃത്തിക്ക് ഉപയോഗിക്കുക. ട്രെയിനിന്റെ എട്ട് കോച്ചില്‍ 560 പേര്‍ക്ക് സഞ്ചരിക്കാനാകും. ഭാവിയില്‍ കാസര്‍കോട്, മംഗളൂരു, മുംബൈവരെ പാത നീട്ടാന്‍ കഴിയും. തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് എടുക്കുന്ന സമയം ഒരുമണിക്കൂര്‍ 20 മിനിറ്റാണ്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് രണ്ടര മണിക്കൂര്‍. ഒരുകിലോമീറ്ററിന് 200 കോടിയാണ് ചെലവ് കണക്കായിട്ടുള്ളത്.
റെയില്‍വേയുടെ 51 ശതമാനം വിഹിതവും സംസ്ഥാനത്തിന്റെ 49 ശതമാനം വിഹിതവും ഉപയോഗിച്ച് രൂപവത്കരിക്കുന്ന കമ്പനിക്കാകും പദ്ധതിയുടെ ചുമതല. ചെലവിന്റെ 60 ശതമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും 40 ശതമാനം കടമായോ കണ്ടെത്തണം. അഞ്ചുവര്‍ഷത്തിനുള്ളില്‍ 30,000 കോടി രൂപയാണ് റെയില്‍വേക്കും സംസ്ഥാന സര്‍ക്കാരിനും വഹിക്കേണ്ടിവരുക.
ഡി പി ആര്‍ തയ്യാറാക്കി നിര്‍മാണം തുടങ്ങിയാല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകും. ഡി.പി.ആര്‍. തയ്യാറാക്കുന്നതോടൊപ്പം പരിസ്ഥിതി ആഘാത പഠനവും മണ്ണുപരിശോധനയും നടത്തും.
അതിവേഗ റെയില്‍പ്പാതക്കു പുറമെ, നിലമ്പൂര്‍-നഞ്ചന്‍കോട് പാത, ചെങ്ങന്നൂര്‍-പമ്പ അതിവേഗ പാത, നിലവിലെ പാതയിലെ വേഗം വര്‍ധിപ്പിക്കുന്നതിനായി യൂറോപ്യന്‍ ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം നടപ്പാക്കല്‍ എന്നിവ പരിഗണിക്കാമെന്ന ഉറപ്പും മന്ത്രിയില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്നും ഇ ശ്രീധരന്‍ അറിയിച്ചു.

