സാഹിത്യം
അക്ഷരലോകത്ത് തിളങ്ങി ഹൃദയദീപം
മുപ്പത് വർഷത്തിലേറെയായി ബാനു മുഷ്താഖ് എഴുതിയ, ആറ് സമാഹാരങ്ങളിലെ അമ്പതോളം കഥകളിൽ നിന്നാണ് വിവർത്തകയായ ദീപ ഭസ്തി "ഹൃദയദീപ'ത്തിലേക്ക് കഥകൾ തിരഞ്ഞെടുത്തത്. പുസ്തകത്തിന്റെ വിവർത്തനത്തെ മുക്തകണ്ഠം പ്രശംസിച്ച ജൂറി, ഭാഷക്ക് പുതിയ ഊടും പാവും സൃഷ്ടിക്കുന്ന ഈ ഉദ്യമം ഇംഗ്ലീഷ് വയനാലോകത്ത് പുതുമയുള്ളൊരു അനുഭവം സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെടുകയുണ്ടായി.

2022 നു ശേഷം ഇന്ത്യയിലേക്ക് വീണ്ടും മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് എത്തിച്ചേർന്നിരിക്കുന്നു. ഇത്തവണ ഈ പുരസ്‌കാരം ലഭിച്ചത് വിഖ്യാത കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്റെ ഹൃദയദീപം (Heart Lamp) എന്ന ചെറുകഥാ സമാഹാരത്തിനാണ്.കുടകിലെ എഴുത്തുകാരിയും വിവർത്തകയുമായ ദീപ ഭസ്തിയാണ് ഈ പുസ്തകത്തിന്റെ വിവർത്തനം നിർവഹിച്ചിരിക്കുന്നത്. പുരസ്കാരത്തുകയായ അമ്പതിനായിരം പൗണ്ട് ഇക്കഴിഞ്ഞ ഇരുപതിന് ലണ്ടനിൽ സംഘടിപ്പിച്ച വർണാഭമായ ചടങ്ങിൽ നോവലിസ്റ്റിനും വിവർത്തകക്കും തുല്യമായി വീതിച്ചുനൽകുകയുണ്ടായി.
ദക്ഷിണേന്ത്യയിലേക്ക് ആദ്യമായി മാൻ ബുക്കർ കൊണ്ടുവന്നതിനൊപ്പം ആദ്യമായി ഈ പുരസ്‌കാരം ലഭിക്കുന്ന ചെറുകഥാസമാഹാരത്തിന്റെ രചയിതാവ് എന്ന നിലയിലും ബാനുവിന്റെ നേട്ടം ചരിത്രമായിരിക്കുകയാണ്. മാൻ ബുക്കർ നേടുന്ന ആദ്യ ഇന്ത്യൻ വിവർത്തക എന്ന ബഹുമതിനേടിക്കൊണ്ട് ദീപ ഭസ്തിയും നമ്മുടെ സാഹിത്യചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു. “സുന്ദരമായ എന്റെ ഭാഷ കരസ്ഥമാക്കിയ സുന്ദരമായ വിജയം” എന്നാണ് ഈ പുരസ്കാര ലബ്ധിയെ ദീപ വിശേഷിപ്പിച്ചത്. ഭാരതീയ ഭാഷാസാഹിത്യത്തിന് ഇത് നൽകുന്നത് ഇരട്ടി മധുരം.
കർണാടകയിലെ അറിയപ്പെടുന്ന എഴുത്തുകാരിയാണ് ബാനു മുഷ്താഖ്.
സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ എഴുതിത്തുടങ്ങിയ അവർ എഴുപതുകളിൽ കന്നഡ സാഹിത്യത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടി. ചെറുകഥകളാണ് കൂടുതലും എഴുതിയതെങ്കിലും നോവൽ, കവിത, ഉപന്യാസം തുടങ്ങി എഴുത്തിന്റെ ബഹുമുഖ മേഖലകളിലെല്ലാം ബാനു തന്റെ സർഗശേഷി പ്രസരിപ്പിക്കുകയുണ്ടായി. കർണാടകയിലെ മുതിർന്ന അഭിഭാഷകകൂടിയായ ഈ എഴുത്തുകാരി തന്റെ നാട്ടിലെ ദളിത്, ന്യൂനപക്ഷ, സ്ത്രീവിഷയങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ആക്്ടിവിസ്റ്റ് എന്ന നിലയിലും പ്രശസ്തയാണ്. അഭിഭാഷകവൃത്തിക്കുമുന്പ് അധ്യാപികയായും പത്രപ്രവർത്തകയായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബുക്കർ പുരസ്കാരത്തിന് അർഹമായ ഹൃദയദീപം പന്ത്രണ്ട് ചെറുകഥകളുടെ സമാഹാരമാണ്. ദക്ഷിണേന്ത്യൻ സാമൂഹികജീവിതത്തിലെ ദളിത്, മുസ്്ലിം, പിന്നാക്ക സ്ത്രീകളുടെ ദൈനംദിന ജീവിതമാണ് ബാനു മുഷ്താഖ് ഈ കഥകളിലെല്ലാം ആവിഷ്കരിക്കുന്നത്. ജാതി മത വേർതിരിവുകളും, ലിംഗ, സ്വത്വ പ്രതിസന്ധികളും അത്തരത്തിലുള്ള മറ്റു സാമൂഹികനിയന്ത്രണങ്ങളും സ്ത്രീത്വത്തിനേൽപ്പിക്കുന്ന മുറിവുകളുടെ ആഴം പരിശോധിക്കുന്നവയാണ് അവരുടെ രചനകൾ. ഒരഭിഭാഷക എന്ന നിലയിൽ തന്റെ സേവനവും സഹായവും തേടിയെത്തുന്ന നൂറുകണക്കിന് സ്ത്രീകളുടെ നേരനുഭവങ്ങളാണ് രചനകൾക്ക് ബാനു ഇന്ധനമാക്കുന്നത്.
മുപ്പത് വർഷത്തിലേറെയായി ബാനു മുഷ്താഖ് എഴുതിയ, ആറ് സമാഹാരങ്ങളിലെ അമ്പതോളം കഥകളിൽ നിന്നാണ് വിവർത്തകയായ ദീപ ഭസ്തി “ഹൃദയദീപ’ത്തിലേക്ക് കഥകൾ തിരഞ്ഞെടുത്തത്. പുസ്തകത്തിന്റെ വിവർത്തനത്തെ മുക്തകണ്ഠം പ്രശംസിച്ച ജൂറി, ഭാഷക്ക് പുതിയ ഊടും പാവും സൃഷ്ടിക്കുന്ന ഈ ഉദ്യമം ഇംഗ്ലീഷ് വയനാലോകത്ത് പുതുമയുള്ളൊരു അനുഭവം സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെടുകയുണ്ടായി.അനൽപ്പമായ ആഹ്ലാദത്തോടെയാണ് തങ്ങൾ ഈ പുസ്തകത്തിലൂടെ കടന്നുപോയതെന്ന് ജൂറി അധ്യക്ഷൻ മാക്സ് പോർട്ടർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇന്ത്യയുടെ സമ്പന്നമായ ഭാഷാ സാഹിത്യത്തിന് ലഭിച്ച ഉജ്ജ്വലമായ അംഗീകാരമാണ് ഈ പുരസ്കാര ലബ്ധിയെന്നതിൽ സംശയമില്ല.
പുരസ്‌കാരം സ്വീകരിക്കുന്ന വേളയിൽ ബാനു മുഷ് താഖ് ഇങ്ങനെ പറഞ്ഞു. ” പലപ്പോഴും നമ്മെ വിഭജിക്കാൻ ശ്രമിക്കുന്ന ഈ ലോകത്ത്, മനസ്സുകൊണ്ടെങ്കിലും പരസ്പരം സ്നേഹൈക്യത്തോടെ ജീവിക്കാൻ കഴിയുന്ന അവസാനത്തെ പവിത്രമായ ഇടങ്ങളിൽ ഒന്നാണ് സാഹിത്യം. വ്യക്തികൾ എന്ന നിലയിലും ഒരു ആഗോള സമൂഹം എന്ന നിലയിലും നമ്മുടെ വൈവിധ്യത്തെ സ്വീകരിക്കുകയും, വൈചിത്ര്യങ്ങൾ ആഘോഷിക്കുകയും ചെയ്യുമ്പോൾ മാത്രമേ നമ്മുടെ വ്യക്തിത്വത്തിന് ഉന്നതിയും അഭിവൃദ്ധിയും ലഭിക്കുകയുള്ളൂ എന്ന സത്യത്തെ അരക്കിട്ടുറപ്പിക്കുന്നു എന്റെ ഈ ബുക്കർ ലബ്ധി.