Connect with us

Saudi Arabia

അറഫയില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ്; ഹാജിമാര്‍ മുന്‍കരുതല്‍ സ്വീകരിക്കണം

മിനായില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 30 കിലോമീറ്ററില്‍ കൂടുതല്‍ രേഖപ്പെടുത്തി.

Published

|

Last Updated

മക്ക | ഹജ്ജ് കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന പുണ്യഭൂമിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് അറഫയില്‍-45 ഡിഗ്രി സെല്‍ഷ്യസ്. മിനയിലും മധ്യമേഖലയിലും താപനില 42 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈന്‍ അല്‍-ഖഹ്താനി അറിയിച്ചു.

ഹജ്ജ് സീസണില്‍ തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകളുടെ ഭാഗമായി, പുണ്യസ്ഥലങ്ങളിലെ കാലാവസ്ഥാ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്ന നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി നല്‍കുന്ന പ്രതിദിന റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

മണിക്കൂറില്‍ 30 കിലോമീറ്ററില്‍ കൂടുതല്‍ കാറ്റിന്റെ വേഗം മിനായില്‍ രേഖപ്പെടുത്തിയതായും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷമുണ്ടാകുന്നതിനും കാലാവസ്ഥാ സാഹചര്യങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കണമെന്ന് ഹുസൈന്‍ അല്‍-ഖഹ്താനി നിര്‍ദേശിച്ചു.

അറഫ ദിനത്തിലെ താപനില ഉയരുമെന്ന റിപോര്‍ട്ടിനെ തുടര്‍ന്ന് ഹാജിമാര്‍ കടുത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറഫാ ദിനത്തില്‍ തീര്‍ഥാടകര്‍ കൂടാരങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ കഴിയണമെന്നും ഹജ്ജ് കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന അറഫ, മിന, മുസ്ദലിഫ എന്നിവയ്ക്കിടയില്‍ കാല്‍നട യാത്ര ഒഴിവാക്കാനും നിര്‍ദേശിച്ചു.

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest