Kerala
ആര്‍ എസ് എസിനെ ഭയക്കേണ്ട, ഞങ്ങളുണ്ട് കൂടെ; വേടനെ പിന്തുണച്ച് തോല്‍ തിരുമാവളവന്‍ എം പി
തോല്‍ തിരുമാവളവന്‍ എന്ന പേര് കേട്ടാല്‍ ഹിന്ദു വംശീയ വാദികള്‍ക്ക് ഉള്‍ക്കിടിലം ഉണ്ടാകുമെന്ന് വേടൻ

തൃശൂര്‍ | റാപ്പര്‍ വേടന് പിന്തുണയുമായി വിടുതലൈ ചിരുതൈഗള്‍ കട്ച്ചി (വി സി കെ) നേതാവും എം പിയുമായ തോല്‍ തിരുമാവളവന്‍. ആര്‍ എസ് എസുകാര്‍ അപമാനിക്കുന്നുവെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും വേടന്‍ പറഞ്ഞപ്പോള്‍ അതില്‍ ഭയപ്പെടരുതെന്നും ഞങ്ങളെല്ലാവരും കൂടെയുണ്ടെന്നുമായിരുന്നു എം പിയുടെ മറുപടി. വീഡിയോ കോളിലൂടെയാണ് ഇരുവരും സംസാരിച്ചത്.
വേടന്റെ പാട്ടുകള്‍ വിപ്ലവകരമാണെന്ന് തോല്‍ തിരുമാവളവന്‍ എം പി അനുമോദിച്ചു. തങ്ങള്‍ 35 വര്‍ഷമായി പറയുന്ന രാഷ്ടീയം വേടന്‍ രണ്ട് നിമിഷത്തില്‍ പാട്ടിലൂടെ പറഞ്ഞു. ‘ഭൂമീ ഞാന്‍ വാഴുന്നിടം അനുദിനം നരകമായ് മാറുന്നിടം’ എന്ന വേടന്റെ പാട്ടിനെക്കുറിച്ചും എം പി പരാമര്‍ശിച്ചു. വിടുതലൈ ചിരുതൈകള്‍ കച്ചി നേതാവ് തോല്‍ തിരുമാവളവന്‍ എന്ന പേര് കേട്ടാല്‍ ഹിന്ദു വംശീയ വാദികള്‍ക്ക് ഉള്‍ക്കിടിലം ഉണ്ടാകുമെന്നായിരുന്നു വേടന്റെ പ്രതികരണം.
തമിഴ്നാട്ടിലെ ദളിത് പ്രശ്‌നങ്ങളില്‍ മുന്നണിപ്പോരാളിയായി കണക്കാക്കപ്പെടുന്ന നേതാവാണ് തിരുമാവളവന്‍. ജാതി മേല്‍ക്കോയ്മക്കെതിരെ നിരന്തരം രംഗത്തെത്തിയ തിരുമാവളവന്‍ 90മുതലാണ് ദളിത് നേതാവെന്ന നിലയില്‍ ശ്രദ്ധ നേടിയത്.
നാല് വര്‍ഷം മുമ്പ് പാടിയ പാട്ടിന്റെ പേരില്‍ വേടനെതിരെ ബി ജെ പി പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ പരാതി നല്‍കിയിരുന്നു. തനിക്കെതിരായ സംഘ്പരിവാര്‍ ആക്രമണം കുറച്ച് നാള്‍ തുടരുമെന്നും അവര്‍ക്ക് മടുക്കുമ്പോള്‍ നിര്‍ത്തിക്കൊള്ളുമെന്നായിരുന്നു പിന്നീട് വേടന്‍ പ്രതികരിച്ചത്. വേടന്‍ എന്ന പേര് തന്നെ വ്യാജമാണെന്നും പിന്നില്‍ ജിഹാദികളാണെന്നും ആര്‍ എസ് എസ് മുഖമാസികയായ കേസരിയുടെ മുഖ്യപത്രാധിപര്‍ എന്‍ ആര്‍ മധുവും ആരോപിച്ചിരുന്നു. വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം വളര്‍ത്തുന്നുവെന്നായിരുന്നു ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ ആരോപണം.