Connect with us

Kerala

കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം: ഹിന്ദുത്വയുടെ കംഗാരു കോടതികള്‍ പൂട്ടണമെന്ന് ദീപികയുടെ മുഖപ്രസംഗം

അതിര്‍ത്തിക്കപ്പുറത്തെ മതകുറ്റവാളികളെ ശിക്ഷിച്ച രാജ്യം അതിര്‍ത്തിക്കുള്ളിലെ കുറ്റവാളികളെ ശിക്ഷിക്കുന്നില്ല

Published

|

Last Updated

കോഴിക്കോട് | ഒഡിഷയില്‍ കന്യാസ്ത്രീകളെ ആക്രമിച്ചതില്‍ സംഘപരിവാറിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. ഹിന്ദുത്വയുടെ കംഗാരു കോടതികള്‍ പൂട്ടണമെന്ന തലക്കെട്ടോടെയാണ് ഇന്നത്തെ പത്രത്തില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്.

അതിര്‍ത്തിക്കപ്പുറത്തെ മതകുറ്റവാളികളെ ശിക്ഷിച്ച രാജ്യം അതിര്‍ത്തിക്കുള്ളിലെ കുറ്റവാളികളെ ശിക്ഷിക്കുന്നില്ലെന്നാണ് വിമര്‍ശം. വൈദിക വേഷം ധരിച്ച് ഉത്തരേന്ത്യയില്‍ യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണ്. ബി ജെ പി അധികാരത്തിലുള്ള പത്ത് വര്‍ഷത്തിനിടെ ക്രൈസ്തവര്‍ക്കെതിരെ 4,316 അക്രമണങ്ങള്‍ നടന്നു. പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും ക്രൈസ്തവ നേതാക്കള്‍ കണ്ടിട്ട് ഫലമുണ്ടായില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ഹിന്ദുത്വവാദികള്‍ ആവശ്യപ്പെടുമ്പോഴൊക്കെ വിചാരണക്ക് നിന്നുകൊടുക്കാനുള്ള ബാധ്യത ന്യൂനപക്ഷങ്ങള്‍ക്കില്ല. ഭൂരിപക്ഷ വര്‍ഗീയത കേന്ദ്രസര്‍ക്കാര്‍ നയമല്ലെങ്കില്‍ നിശബ്ദത വെടിയണം. ആസ്ട്രേലിയയിലെ അമ്പലം സംരക്ഷിക്കണെന്ന് ആവശ്യപ്പെട്ട മോദി മണിപ്പൂരിലെ പള്ളികള്‍ തകര്‍ക്കുന്നതില്‍ നിശബ്ദത പാലിച്ചെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.

ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീയെയും കൂടെയുള്ള കുട്ടികളെയും കഴിഞ്ഞ ദിവസമാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഭോപ്പാലിലെ ഹോളിഫാമിലി സന്യാസിനീ സമൂഹാംഗമായ 29കാരിയായ കന്യാസ്ത്രീയെയും കൂടെയുണ്ടായിരുന്ന സഹോദരനെയും നാല് പെണ്‍കുട്ടികളെയുമാണ് ഒരു സംഘം തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയത്.

Latest