Connect with us

shahi masjid madura

ഷാഹി മസ്ജിദില്‍ വിഗ്രഹം സ്ഥാപിക്കാന്‍ സംഘ്പരിവാറിന്റെ പുതിയ നീക്കം: മഥുരയില്‍ നിരോധനാജ്ഞ

ബാബരി മസ്ജിദ് ഹിന്ദുത്വ ഭീകരര്‍ തകര്‍ത്തിട്ട് ഇന്നേക്ക് 29 വര്‍ഷം

Published

|

Last Updated

മഥുര | മതനിരപേക്ഷ ഇന്ത്യയുടെ പ്രതീകമായിരുന്ന അയോധ്യയിലെ ബാബരി മസ്ജിദ് ആര്‍ എസ് എസിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ഭീകരവാദികള്‍ കര്‍സേവയിലൂടെ തകര്‍ത്തിട്ട് ഇന്നേക്ക് 29 വര്‍ഷം. 1992 ഡിംസബര്‍ ആറിനാണ് ബി ജെ പി നേതാക്കളായ എല്‍ കെ അഡ്വാനിയുടേയും മുരളി മനോഹര്‍ ജോഷിയുടേയും ഉമ ഭാരതിയുടേയുമെല്ലാം നേതൃത്വത്തില്‍ നൂറ്റാണ്ടുകളായി മുസ്ലിം ജനത പ്രാര്‍ഥന നടത്തിയിരുന്ന മസ്ജിദ് തകര്‍ത്തെറിഞ്ഞത്. ഭരണകൂട തണലില്‍ പള്ളിയില്‍ രാമവിഗ്രഹം സ്ഥാപിച്ചും വര്‍ഷങ്ങള്‍ നടത്തിയ ഗൂഢാലോചനക്കും ഒടിവിലായിരുന്നു ഈ ഭീകര പ്രവര്‍ത്തനം. അന്ന് തന്നെ സംഘ്പരിവാര്‍ നടത്തിയ മറ്റൊരു മുദ്രാവാക്യമുണ്ടായിരുന്നു. അടുത്തത് മഥുരയും കാശിയുമെന്നത്.

ഇപ്പോള്‍ അതിനുള്ള പ്രത്യക്ഷ നീക്കം ആരംഭിച്ചിരിക്കുകയാണ്. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനമായ ഇന്ന് മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്നാണ് ഹിന്ദുത്വ ഭീകരവാദികള്‍ അറിയിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി ജെ പിയുടെ ഏറ്റവും വലിയ പ്രചാരണ വിഷയമാക്കി ഇത് മാറ്റാനാണ് ബി ജെ പി ശ്രമം.

കൃഷ്ണവിഗ്രഹം സ്ഥാപിക്കുമെന്ന് അഖില ഭാരത് ഹിന്ദു മഹാസഭാനേതാവ് രാജ്യശ്രീ ചൗധരിയാണ് അറിയിച്ചിരിക്കുന്നത്. ഈ സമയത്തില്‍ മഥുരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ നഗരാതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയ പോലീസ് നഗരത്തെ എട്ടായി വിഭജിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാച്ചുമതല കൈമാറുകയും ചെയ്തിരുന്നു. ഇന്ന് പള്ളി പരിസരത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത്് ഗതാഗ തനിയന്ത്രണവും ഏര്‍പ്പെടുത്തി.

എന്നാല്‍ ഇത്തരം പോലീസിന്റേയും സൈന്യത്തിന്റേയുമെല്ലാം കണ്‍മുമ്പില്‍വെച്ചായിരുന്നു ബാബരി മസ്ജിദ് തകര്‍ത്തതെന്ന വസ്തുത നമുക്ക് മുമ്പിലുണ്ട്. ഈ സാഹചര്യത്തില്‍ യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് ഒരുക്കുന്ന സുരക്ഷക്ക് എത്രമാത്രം വിശാസ്യതയുണ്ടാകുമെന്നത് വേറെ കാര്യം.

 

 

 

 

 

 

Latest