Connect with us

International

ഉക്രൈന്‍ അതിര്‍ത്തിയില്‍ വന്‍ സൈനിക സന്നാഹം വിന്യസിച്ച് റഷ്യ; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

യുദ്ധത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും റഷ്യ നടത്തുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒന്നര ലക്ഷം സൈനികരെയും മിസൈലുകളും യുദ്ധക്കോപ്പുകളും ഉക്രൈന് ചുറ്റും റഷ്യ വിന്യസിച്ചതായാണ് സൂചന.

Published

|

Last Updated

കൈവ് | റഷ്യയും ഉക്രൈനും തമ്മില്‍ യുദ്ധസാധ്യത നിലനില്‍ക്കെ ഉക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ വന്‍ സൈനിക സന്നാഹം വിന്യസിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചുവെന്ന് കഴിഞ്ഞ ദിവസം റഷ്യ വ്യക്തമാക്കിയെങ്കിലും മേഖലയില്‍ അവര്‍ സൈനിക വിന്യാസം തുടരുന്നുവെന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നത്. യുഎസിലെ സ്‌പേസ് ടെക്‌നോളജി കമ്പനിയായ മാക്‌സര്‍ ടെക്‌നോളജീസ് ആണ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ഉക്രെയ്‌നിനടുത്തുള്ള ലോഞ്ച്പാഡില്‍ റഷ്യന്‍ സൈന്യത്തെ വിന്യസിച്ചതായി ചിത്രങ്ങളില്‍ കാണാം. അതിര്‍ത്തിയിലെ വ്യോമ താവളങ്ങളില്‍ റഷ്യ വന്‍തോതില്‍ യുദ്ധവിമാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. യുദ്ധത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും റഷ്യ നടത്തുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒന്നര ലക്ഷം സൈനികരെയും മിസൈലുകളും യുദ്ധക്കോപ്പുകളും ഉക്രൈന് ചുറ്റും റഷ്യ വിന്യസിച്ചതായാണ് സൂചന.

പടിഞ്ഞാറന്‍ ഉക്രെയ്‌നെയും മറ്റ് മുന്‍ സോവിയറ്റ് രാജ്യങ്ങളെയും നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനില്‍ (നാറ്റോ) നിന്ന് ഒഴിവാക്കണമെന്നാണ് റഷ്യയുടെ ആവശ്യം. എന്നാല്‍ ഇതിന് അമേരിക്ക തയ്യാറല്ല. സ്വതന്ത്രപരമാധികാരരാജ്യമായ ഉക്രൈന്‍ സ്വന്തംകാര്യം തീരുമാനിക്കുമെന്നാണ് അമേരിക്കയുടെയും നാറ്റോയുടെയും നിലപാട്.ഉക്രൈന് ആയുധവും പരിശീലനവും നല്‍കുന്നത് തുടരുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.