Kerala
രമേഷ് പിഷാരടി പാലക്കാടിന് യോജിച്ച വ്യക്തി; കൂടുതൽ പേർ സ്ഥാനാർഥികളാകാൻ വരുന്നത് സ്വാഭാവികം: ഷാഫി പറമ്പില്‍ എംപി
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എംപിമാരിലേക്ക് മാത്രം കേന്ദ്രീകരിക്കേണ്ടതില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു
ന്യൂഡല്‍ഹി| നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. ഭരണം ലഭിക്കുമെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ അര്‍ഹതയും ആഗ്രഹവുമുള്ള കൂടുതല്‍ പേര് സ്ഥാനാര്‍ത്ഥികളാവാന്‍ വരുന്നത് സ്വാഭാവികമാണെന്നും ഈ പ്രശ്നം കോണ്‍ഗ്രസില്‍ മാത്രമല്ല ഉള്ളതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എംപിമാരിലേക്ക് മാത്രം കേന്ദ്രീകരിക്കേണ്ടതില്ലെന്നും എല്ലാ നേതാക്കളും പാര്‍ട്ടി ലൈനിൽ നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
പികെ ശശിയുടെ കാര്യത്തില്‍ പാര്‍ട്ടിയെടുക്കുന്നതാണ് എന്റെ തീരുമാനമെന്നും സി പി ഐ എം വിട്ടുവന്നരെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ സാഹചര്യം അനുസരിച്ചാണെന്നും ഷാഫി പറഞ്ഞു. രമേഷ് പിഷാരടി പാലക്കാടിന് ഏറ്റവും യോജിച്ച വ്യക്തിയാണെന്നും പ്രതിസന്ധികാലത്തും പാര്‍ട്ടിക്കൊപ്പം ഉറച്ചുനിന്ന കലാകാരനാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന് അറിയിച്ചു.
95 സീറ്റുകളില്‍ കോണ്‍ഗ്രസും 27 സീറ്റുകളില്‍ മുസ്ലിം ലീഗും 8 സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും മത്സരിക്കും. ഇടുക്കി, ഏറ്റുമാനൂര്‍ സീറ്റുകള്‍ ഒരു പ്രാവശ്യത്തേക്ക് കോണ്‍ഗ്രസിന് വിട്ടുനല്‍കിയിട്ടുണ്ടെന്നും തൃക്കരിപ്പൂര്‍ സീറ്റ് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടുമായി വെച്ചുമാറിയെന്നും വി ഡി സതീശന് അറിയിച്ചു.





