Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ തുടരും; ജാമ്യ ഹരജി കോടതി പരിഗണിക്കുക നാളെ പോലീസ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം

രാഹുലിനെ നാളെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസിന് നിര്‍ദ്ദേശം

Published

|

Last Updated

കൊല്ലം |  മൂന്നാം ബലാത്സംഗ കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് നാളേക്ക് മാറ്റിവെച്ചു. പോലീസ് റിപ്പോര്‍ട്ടിന് ശേഷം ജാമ്യ ഹരജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. രാഹുലിനെ നാളെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. ചോദ്യം ചെയ്യലിനായി ഏഴ് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.

ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള എസ് ഐ ടിയുടെ അപേക്ഷ ഉച്ചയ്ക്കുശേഷം പരിഗണിച്ച ശേഷമാണ് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രോഡക്ഷന്‍ വാറണ്ട് ഇഷ്യു ചെയ്തത്. പത്തനംതിട്ട കോടതിയില്‍ നിന്ന് കേസ് സംബന്ധിച്ചുള്ള ഫയല്‍ രാവിലെ എത്താത്തതിനെ തുടര്‍ന്നാണ് ഉച്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റിയത്.

അതിനിടെ പരാതിക്കാരിയായ അതിജീവിതയെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്തുവന്നു. ടെലഗ്രാമിലൂടെ ഭീഷണിപ്പെടുത്തുന്നതാണ് സന്ദേശം. വിദേശത്തുള്ള അതിജീവിത നാട്ടില്‍ വന്നാല്‍ കുറേ ആളുകളുമായി വീട്ടില്‍ വരുമെന്ന് രാഹുല്‍ ഭീഷണിപ്പെടുത്തി. എന്തുപറഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും രാഹുല്‍ അതിജീവിതയോട് പറഞ്ഞു. കേസ് കൊടുത്താല്‍ കോടതിയില്‍ വരുമ്പോള്‍ എന്താകും അവസ്ഥ എന്ന് നിനക്ക് അറിയാമല്ലോ എന്നും രാഹുലിന്റെ ചോദ്യം. ആരെയാണ് പേടിപ്പിക്കുന്നേ. എല്ലാം തീര്‍ന്നു നില്‍ക്കുന്ന ഒരാളെ നീ പേടിപ്പിക്കുകയാണോ എന്നും രാഹുല്‍ ചോദിച്ചു.

അതിജീവിതയോട് വാര്‍ത്താസമ്മേളനം വിളിക്കാനും രാഹുല്‍ പറഞ്ഞു. തനിക്ക് ചെയ്യാവുന്ന കാര്യം അതിജീവിത താങ്ങില്ലെന്നും രാഹുല്‍ അയച്ച സന്ദേശത്തില്‍ ഉണ്ട്.

അതേ സമയം രാഹുലിനെ അറസ്റ്റ് ചെയ്ത വിവരം രേഖാമൂലം അന്വേഷണസംഘം നിയമസഭാ സ്പീക്കറെ അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാഹുലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കുന്ന നടപടികള്‍ തുടങ്ങിയേക്കും. ഇതു സംബന്ധിച്ച് നിയമപദേശം തേടാനും സര്‍ക്കാര്‍ തീരുമാനിച്ചു

 

---- facebook comment plugin here -----

Latest