Connect with us

Kerala

പത്തനംതിട്ടയിൽ വീണ്ടും മുങ്ങിമരണം; രണ്ട് യുവാക്കൾക്ക് കൂടി ജീവൻ നഷ്ടമായി

ഇന്ന് മാത്രം ജില്ലയിൽ ഒഴുക്കിൽ പെട്ട് നാല് പേർ മരിച്ചു.

Published

|

Last Updated

പത്തനംതിട്ട | ജില്ലയിൽ വീണ്ടും മുങ്ങിമരണം റിപ്പോർട്ട് ചെയ്തു. കൈപ്പട്ടൂര്‍ അച്ചന്‍കോവിലാറ്റിലാണ് ഒടുവിൽ ഒഴുക്കിൽ പെട്ട് രണ്ട് യുവാക്കൾ മരിച്ചത്. പരുമല കുരിശിന്‍കടവിൽ വെച്ച് ഏനാട് സ്വദേശികളാണ് ഒഴുക്കിൽ പെട്ടത്. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് മൃതദേഹങ്ങൾ കരയിലെത്തിച്ചത്. ഇതോടെ ഇന്ന് മാത്രം ജില്ലയിൽ ഒഴുക്കിൽ പെട്ട് നാല് പേർ മരിച്ചു.

ഉച്ചകഴിഞ്ഞ് തിരുവല്ല മല്ലപ്പളി മണിമലയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചിരുന്നു. തൃശൂര്‍ കൊടകരയില്‍ താമസമാക്കിയ തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി ലക്ഷ്മണന്റെ മകന്‍ കാര്‍ത്തിക്(16), തെങ്കാശി തിരുനെല്‍വേലിയിലെ വെളിയപ്പന്റെ മകന്‍ ശബരി(15) എന്നിവരാണ് മരിച്ചത്.

മല്ലപ്പള്ളിയിലെ കുടുംബവീട്ടില്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയതാണ് ഇവര്‍. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മറ്റു മൂന്ന് കൂട്ടികള്‍ക്കൊപ്പം മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപെടുകയായിരുന്നു. വടക്കന്‍ കടവിലെ കയത്തിലാണ് മുങ്ങിയത്. മറ്റ് കുട്ടികളെ രക്ഷപ്പെടുത്തി.