Connect with us

russia ukraine war

റഷ്യ യുക്രൈനില്‍ നടത്തുന്ന അധിനിവേശ യുദ്ധത്തിന് ഒരു വര്‍ഷം

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധം

Published

|

Last Updated

കീവ് | റഷ്യ യുക്രൈനില്‍ നടത്തുന്ന അധിനിവേശ യുദ്ധം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവര്‍ത്തിക്കുകയാണ്. വന്‍ സൈനിക ശക്തിയുടെ അഹംഭാവത്തോടെ യുക്രൈനെ അതിവേഗം കീഴടക്കാമെന്ന റഷ്യയുടെ പ്രതീക്ഷ തകിടം മറഞ്ഞ യുദ്ധത്തില്‍, യുക്രൈന്റെ നയതന്ത്ര നീക്കങ്ങളുടെ വിജയമാണു ലോകം കാണുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ ഈ യുദ്ധത്തിന് അന്ത്യം കുറിയ്ക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ഒന്നും നടക്കുന്നില്ല. നിരപരാധികളായ ലക്ഷക്കണക്കിന് മനുഷ്യര്‍ യുദ്ധത്തിന്റെ ഇരകളായി നരകിക്കുന്ന കാഴ്ചയാണു ലോകംകാണുന്നത്. മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത റഷ്യന്‍ സൈനികരുടെ എണ്ണം രണ്ടു ലക്ഷം വരുമെന്നാണ് കണക്ക്. യുക്രൈനില്‍ എണ്ണായിരത്തോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടു എന്നാണു കണക്ക്.

യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാജ്യത്തോടായി നടത്തിയ അഭിസംബോധനയില്‍, യുക്രൈന്റെ മണ്ണില്‍ നടത്തിയ എല്ലാ ക്രൂരതകള്‍ക്കും റഷ്യയെക്കൊണ്ട് ഉത്തരം പറയിക്കുമെന്നാണു പറയുന്നത്.

റഷ്യയുടെ ആക്രമണത്തോട് പിടിച്ചുനില്‍ക്കാന്‍ യുക്രൈന് കഴിയുന്നതിന്റെ ഒരു പ്രധാന കാരണം അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും എത്തിച്ചുനല്‍കിയ ആയുധങ്ങളാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യൂറോപ്പില്‍ നിന്ന് യുക്രൈനിലേക്ക് ഒഴുകിയത് അത്യന്താധുനിക ആയുധങ്ങളുടെ വന്‍ ശേഖരമാണ്.

അമേരിക്ക 31 എബ്രാംസ് ടാങ്കുകള്‍ യുക്രൈനു നല്‍കുമെന്ന് ഏറ്റവും ഒടുവില്‍ അമേരിക്ക പഖ്യാപിച്ചിട്ടുണ്ട്.
യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും യുക്രൈന് നല്‍കിയ ആയുധങ്ങളാണ് റഷ്യന്‍ അധിനിവേശത്തോട് ചെറുത്തു നില്‍ക്കാന്‍ അവരെ പ്രാപ്തമാക്കുന്നത്. നാറ്റോ രാജ്യങ്ങള്‍ യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ആധുനിക ടാങ്കുകള്‍ യുക്രൈന് നിഷ്പ്രയാസം കൈകാര്യം ചെയ്യാന്‍ തുടങ്ങിയതോടെ റഷ്യ പതറി. അമേരിക്ക ഏറ്റവും ഒടുവില്‍ യുക്രൈന് നല്‍കിയത് 90 സ്ട്രൈക്കര്‍ കവചിത വാഹനങ്ങളാണ്.

അമേരിക്ക മാത്രമല്ല 46 ലോകരാജ്യങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ യുക്രൈന് ആയുധ സഹായം നല്‍കിയിട്ടുണ്ട്. ഒന്‍പതിനായിരം കോടി രൂപയുടെ ആയുധ സാമ്പത്തിക സഹായം ഇതിനകം യുക്രൈന് ലഭിച്ചു. ഇതിന്റെ ഇരട്ടിയോളം തുകയുടെ സഹായം വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. റഷ്യയുടെ എണ്ണ വിപണിക്കുമേല്‍ യൂറോപ്യന്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധവും അതിവേഗം അവസാനിപ്പിക്കാമെന്നു കരുതു റഷ്യ ആരംഭിച്ച അധിനിവേശ യുദ്ധത്തിന്റെ ഗതി മാറ്റിയിരിക്കയാണ്.

Latest