From the print
ജീവിതത്തിലേക്ക് ഒറ്റ ടിക്കറ്റ്
ടേക്ക് ഓഫ് ചെയ്ത് 30 സെക്കൻഡിനു ശേഷം വലിയ ശബ്ദം കേട്ടു. എനിക്ക് ചുറ്റും മൃതദേഹങ്ങളായിരുന്നു. ഞാൻ ഭയന്നു, എഴുന്നേറ്റോടി. എങ്ങും വിമാനത്തിന്റെ കഷണങ്ങൾ ഉണ്ടായിരുന്നു. ആരോ എന്നെ പിടിച്ച് ആംബുലൻസിൽ കയറ്റി.

അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് തീഗോളങ്ങളെ സാക്ഷിയാക്കി ഒരാള്‍ ജീവിതത്തിലേക്ക് നടന്നുവന്നു. 241 പേര്‍ക്ക് സാധിക്കാതെ പോയ അത്ഭുതകരമായ ആ രക്ഷപ്പെടലിന് വിശ്വാസ് കുമാര്‍ രമേഷ് എന്നാണ് പേര്. ദുരന്തത്തില്‍ ആരും അതിജീവിച്ചില്ലെന്ന റിപോര്‍ട്ടുകള്‍ക്കിടെ, രമേഷ് മുടന്തിനീങ്ങുന്ന വീഡിയോ പുറത്തുവരികയായിരുന്നു. അഹമ്മദാബാദ് പോലീസ് സ്ഥിരീകരിക്കും വരെ വിശ്വസിക്കാന്‍ പ്രയാസമായ ദൃശ്യമായിരുന്നു അത്. നെഞ്ചിലും മുഖത്തും കാലിനും മുറിവുകളുമായാണ് വിശ്വാസ് നടന്നുനീങ്ങിയത്. വസ്ത്രങ്ങള്‍ കീറി, മുഖത്ത് രക്തം ഒഴുകുന്നതും വീഡിയോയില്‍ കാണാം. എമര്‍ജന്‍സി എക്‌സിറ്റിലൂടെയാണ് രമേഷ് രക്ഷപ്പെട്ടതെന്നാണ് വിവരം. 11 എ സീറ്റിലായിരുന്നു ഇദ്ദേഹത്തിന്റെ യാത്ര.
‘ടേക്ക് ഓഫ് ചെയ്ത് 30 സെക്കന്‍ഡിനു ശേഷം വലിയ ശബ്ദം കേട്ടു. എനിക്ക് ചുറ്റും മൃതദേഹങ്ങളായിരുന്നു. ഞാന്‍ ഭയന്നു, എഴുന്നേറ്റോടി. എങ്ങും വിമാനത്തിന്റെ കഷണങ്ങള്‍ ഉണ്ടായിരുന്നു. ആരോ എന്നെ പിടിച്ച് ആംബുലന്‍സില്‍ കയറ്റി’- ആശുപത്രിയില്‍ കഴിയുന്ന വിശ്വാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിശ്വാസിന്റെ പരുക്കുകള്‍ സാരമുള്ളതല്ലെങ്കിലും വൈകാരികമായി അദ്ദേഹം സാധാരണ നിലയിലെത്താന്‍ സമയമെടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
രാജ്യം സാക്ഷിയായ വലിയ ദുരന്തത്തിന്റെ ആരുമറിയാക്കഥകള്‍ ഇനിയും അയാള്‍ക്ക് പറയാനുണ്ടാകും. അത് പറയാന്‍ വിശ്വാസ് അല്ലാതെ മാറ്റാരും അവശേഷിക്കുന്നുമില്ല. ഇന്ത്യക്കാരനായ വിശ്വാസ് കഴിഞ്ഞ 20 വര്‍ഷമായി ഭാര്യക്കും കുട്ടിക്കുമൊപ്പം ലണ്ടനിലാണ് താമസം. ബ്രിട്ടീഷ് പൗരനാണ്. ഗുജറാത്തിലെ കുടുംബത്തെ കണ്ട് യു കെയിലേക്ക് മടങ്ങുകയായിരുന്നു നാല്‍പ്പതുകാരന്‍. കൂടെ വിമാനത്തില്‍ സഹോദരന്‍ അജയ് വിശ്വാസ് രമേഷുമുണ്ടായിരുന്നു. അയാളെ കുറിച്ച് വിവരമൊന്നുമില്ല.
സംഭവമറിഞ്ഞ് ദുരന്തഭൂമിയില്‍ കിതച്ചെത്തിയ വിശ്വാസിന്റെ സുഹൃത്തുക്കള്‍ മറ്റൊരു അത്ഭുതത്തിന് കാത്തിരിക്കുകയാണ്…