Connect with us

International

ആണവ അന്തര്‍വാഹിനി സാങ്കേതിക വിദ്യ കൈമാറ്റം: കടുത്ത നടപടികളുമായി ഫ്രാന്‍സ്; രണ്ട് രാജ്യങ്ങളിലെ സ്ഥാനപതിമാരെ തിരികെ വിളിച്ചു

മേഖലയില്‍ ഓസ്‌ട്രേലിയന്‍ നാവിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആണവ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ കൈമാറാന്‍ യുഎസും, യുകെയും സമ്മതിച്ചത്

Published

|

Last Updated

പാരീസ് |    വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരെ തിരികെ വിളിച്ച് ഫ്രാന്‍സ്. അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ സ്ഥാനപതിമാരെയാണ് തിരികെ വിളിച്ചത്. സുരക്ഷ കരാറുമായി ബന്ധപ്പെട്ട വിവാദത്തിന് പിറകെയാണ് നടപടി. അപൂര്‍വ്വമായ നടപടിയാണ് ഇതെന്നും, എന്നാല്‍ അപൂര്‍വ്വമായ അവസ്ഥയില്‍ ഇത്തരം നടപടികള്‍ അത്യാവശ്യമാണ് എന്നുമാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഫ്രാന്‍സിന്റെ നടപടി പ്രഖ്യാപിച്ച് പറഞ്ഞത്.ഓസ്‌ട്രേലിയക്ക് ആണവ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ കൈമാറാനുള്ള പുതുതായി രൂപീകരിച്ച ഓസ്‌ട്രേലിയ-യുകെ-യുഎസ് സഖ്യത്തിന്റെ (ഓക്കസ്) തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഫ്രാന്‍സിന്റെ കടുത്ത തീരുമാനം.

ഇന്ത്യ-പസഫിക്ക് മേഖലയില്‍ ചൈനീസ് വളര്‍ച്ച മുന്നില്‍ കണ്ടാണ് ഓസ്‌ട്രേലിയ-യുഎസ്-യുകെ സഖ്യം രൂപീകരിച്ചത്. സെപ്തംബര്‍ 15ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറീസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവര്‍ നടത്തിയ വെര്‍ച്വല്‍ ഉച്ചകോടിയിലാണ് ഈ സഖ്യം പ്രഖ്യാപിക്കപ്പെട്ടത്.മേഖലയില്‍ ഓസ്‌ട്രേലിയന്‍ നാവിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആണവ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ കൈമാറാന്‍ യുഎസും, യുകെയും സമ്മതിച്ചത്. എന്നാല്‍ ഈ സാങ്കേതിക കൈമാറ്റം ഫ്രാന്‍സുമായി ഓസ്‌ട്രേലിയ ഉണ്ടാക്കിയ ശതകോടികളുടെ ആയുധ കരാറുകളെ ബാധിക്കും എന്നതിനാലാണ് ഫ്രാന്‍സ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Latest