International
ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിപ്പിക്കാനുള്ള പെടാപാട്! നെതന്യാഹുവിന്റെ എക്സ് അക്കൗണ്ടിൽ പുതിയ വീഡിയോ
ഇത്തവണ ഇസ്റാഈലിലെ യു എസ് അംബാസഡർ മൈക്ക് ഹക്കബിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചാണ് താൻ ജീവനോടെയുണ്ടെന്ന് നെതന്യാഹു ലോകത്തെ അറിയിക്കുന്നത്.
ടെൽ അവീവ്| ജീവിച്ചിരിക്കുന്നുവെന്ന് ലോകത്തെ വിശ്വസിപ്പിക്കാൻ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ എക്സ് അക്കൗണ്ടിൽ തുടരെ തുടരെ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നു. ഇറാൻ ആക്രമണത്തിൽ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങളെ തള്ളുവാനാണ് പുതിയ വീഡിയോകൾ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിടുന്നത്. ഇത്തവണ ഇസ്റാഈലിലെ യു എസ് അംബാസഡർ മൈക്ക് ഹക്കബിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചാണ് താൻ ജീവനോടെയുണ്ടെന്ന് നെതന്യാഹു ലോകത്തെ അറിയിക്കുന്നത്.
തന്റെ ഓഫീസിൽ വെച്ച് ഹക്കബിക്കൊപ്പം നടന്നു വരുന്ന വീഡിയോയാണ് നെതന്യാഹു എക്സിൽ (X) പങ്കുവെച്ചത്. “നിങ്ങൾ സുരക്ഷിതനാണെന്ന് ഉറപ്പുവരുത്താൻ ഡൊണാൾഡ് ട്രംപ് എന്നെ അയച്ചതാണ്” എന്ന് ഹക്കബി ചിരിച്ചുകൊണ്ട് പറയുന്നത് വീഡിയോയിലുണ്ട്. “അതെ മൈക്ക്, ഞാൻ ജീവനോടെയുണ്ട്” എന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി. മുൻപ് താൻ പുറത്തുവിട്ട വീഡിയോകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന ആരോപണങ്ങളെയും അദ്ദേഹം തമാശരൂപേണ തള്ളി. തന്റെ കൈകൾ ഉയർത്തിക്കാണിച്ചുകൊണ്ട്, “ഞങ്ങൾക്ക് ഓരോ കൈയ്യിലും അഞ്ച് വിരലുകൾ വീതമുണ്ട്” എന്ന് അദ്ദേഹം പരിഹസിച്ചു. മുൻപത്തെ വീഡിയോകളിൽ നെതന്യാഹുവിന് ആറ് വിരലുകൾ ഉണ്ടായിരുന്നുവെന്നും അത് എ ഐ ഗ്ലിച്ച് (AI Glitch) ആണെന്നുമുള്ള പ്രചരണങ്ങളുണ്ടായിരുന്നു.
Crossing names off the list is good – doing it shoulder to shoulder with our American friends is even better.
Good to see Ambassador @GovMikeHuckabee. Always a pleasure.
🇮🇱🇺🇸 pic.twitter.com/FZrZN03IZI
— Benjamin Netanyahu – בנימין נתניהו (@netanyahu) March 17, 2026
ഇറാനെതിരായ സൈനിക നീക്കങ്ങളെക്കുറിച്ചും അദ്ദേഹം വീഡിയോയിൽ സംസാരിച്ചു. ഇസ്റാഈൽ ലക്ഷ്യമിടുന്ന ഇറാനിലെ മുതിർന്ന നേതാക്കളുടെ പട്ടിക അദ്ദേഹം വീഡിയോയിൽ പ്രദർശിപ്പിച്ചു. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി, ബസിജ് കമാൻഡർ ഗുലാംറേസ സുലൈമാനി എന്നിവരുടെ പേരുകൾ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വ്യോമാക്രമണങ്ങളിൽ ഇവർ കൊല്ലപ്പെട്ടതിനെ സൂചിപ്പിച്ചായിരുന്നു ഇത്. ഇറാനെതിരായ പോരാട്ടത്തിൽ അമേരിക്ക നൽകുന്ന പിന്തുണയെ അദ്ദേഹം പ്രശംസിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നെതന്യാഹു കൊല്ലപ്പെട്ടുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചരണങ്ങൾ നടക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാൻ തിങ്കളാഴ്ച ഒരു കഫേയിൽ നിന്ന് കോഫി കുടിക്കുന്ന വീഡിയോയും പിന്നീട് ഒരു സ്ട്രീറ്റിലൂടെ നടക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇറാൻ സുരക്ഷാ തലവൻ അലി ലാരിജാനിയെ വധിച്ചുവെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്ന വീഡിയോയും ഇന്ന് നെതന്യാഹുവിന്റെ പേജിൽ പങ്കുവെച്ചിരുന്നു.
എന്നാൽ ഈ വീഡിയോകളിൽ എല്ലാം നെറ്റിസൺസ് സംശയം പ്രകടിപ്പിക്കുകയാണ്. എ ഐ നിർമിത വീഡിയോകളാണ് നെതന്യാഹുവിന്റെ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിടുന്നതെന്ന് പല തെളിവുകൾ ചൂണ്ടിക്കാട്ടി നെറ്റിസൺസ് സമർഥിക്കുന്നുണ്ട്. എക്സിന്റെ ചാറ്റ്ബാേട്ടായ ഗ്രോക്കും വീഡിയോകൾ എ ഐ നിർമിതമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇത്രയും വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന നെതന്യാഹു എന്തുകൊണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല എന്ന ചോദ്യവും പ്രസക്തമാണ്.
Summary
Israeli Prime Minister Benjamin Netanyahu has released a new video with US Ambassador Mike Huckabee to debunk persistent social media rumors regarding his death and the use of AI-generated footage. In the video, he humorously confirms he is alive while also highlighting recent military successes, including the elimination of top Iranian officials Ali Larijani and Gholamreza Soleimani. Netanyahu reiterated the strong strategic partnership between Israel and the US in their ongoing conflict with Tehran.





