Connect with us

National

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച: എൻ ടി എ മുൻകാല തെറ്റുകളിൽ നിന്ന് പാഠം പഠിച്ചില്ലെന്ന് സുപ്രീം കോടതി; കേന്ദ്രത്തിനും സി ബി ഐ ക്കും നോട്ടീസ്

നവംബർ 14 ന് രൂപീകരിച്ച നിരീക്ഷണ സമിതിയുടെ പ്രവർത്തന പുരോഗതിയും നിലപാടും വ്യക്തമാക്കുന്ന സത്യവാങ്മൂലം മൂന്ന് ദിവസത്തിനകം ഫയൽ ചെയ്യാൻ എൻ ടി എക്ക് നിർദേശം

Published

|

Last Updated

ന്യൂഡൽഹി | ദേശീയ യോഗ്യതാ നിർണ്ണയ പ്രവേശന പരീക്ഷയായ നീറ്റ് യു ജി പരീക്ഷയിലെ ആവർത്തിച്ചുള്ള ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് എതിരെ സുപ്രീം കോടതിയുടെ കടുത്ത വിമർശനം. മുൻകാല വിവാദങ്ങളിൽ നിന്നും നിർദ്ദേശങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളുന്നതിൽ എൻ ടി എ പരാജയപ്പെട്ടതായി സുപ്രീം കോടതി നിരീക്ഷിച്ചു. വിഷയം നിരാശാജനകമാണെന്ന് വ്യക്തമാക്കിയ പരമോന്നത കോടതി, പരീക്ഷാ സമ്പ്രദായത്തിൽ അടിയന്തര പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്ര സർക്കാരിനും എൻ ടി എ ക്കും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്ന സി ബി ഐ ക്കും നോട്ടീസ് അയച്ചു.

മുൻപ് നീറ്റ് പേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് കോടതി മേൽനോട്ടത്തിൽ രൂപീകരിച്ച സമിതിയുടെ ശുപാർശകൾ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ എൻ ടി എ യോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ 14 ന് രൂപീകരിച്ച നിരീക്ഷണ സമിതിയുടെ പ്രവർത്തന പുരോഗതിയും നിലപാടും വ്യക്തമാക്കുന്ന സത്യവാങ്മൂലം മൂന്ന് ദിവസത്തിനകം ഫയൽ ചെയ്യാനാണ് ജസ്റ്റിസ് രാധാകൃഷ്ണൻ ഉൾപ്പെട്ട ബെഞ്ച് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനൊപ്പം പരീക്ഷാ നടത്തിപ്പ് നിരീക്ഷിക്കുന്ന ഉന്നതാധികാര സമിതി എടുത്ത നടപടികളും സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം.

നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് പകരം നീറ്റ് യു ജി പരീക്ഷകൾ കൂടുതൽ സുരക്ഷിതമായും സ്വയംഭരണാധികാരത്തോടെയും നടത്തുന്നതിന് പുതിയൊരു സംവിധാനം രൂപീകരിക്കണം എന്നാവശ്യപ്പെട്ട് എഫ് എ ഐ എം എ, യു ഡി എഫ് എന്നീ സംഘടനകൾ നൽകിയ ഹർജികളിലാണ് കോടതിയുടെ ഈ അടിയന്തര ഇടപെടൽ.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ, പരീക്ഷയ്ക്ക് ആഴ്ചകൾക്ക് മുൻപ് തന്നെ ഒരു ‘ഗസ് പേപ്പർ’ ഉദ്യോഗാർത്ഥികൾക്കിടയിൽ പ്രചരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നീറ്റ് യു ജി 2026 പരീക്ഷ റദ്ദാക്കേണ്ടി വന്നത്. റദ്ദാക്കിയ പരീക്ഷയുടെ പുനഃപരീക്ഷ ജൂൺ 21 ന് നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വാദങ്ങൾ കേൾക്കുന്നതിനായി കേസ് മെയ് 29 വെള്ളിയാഴ്ചത്തേക്ക് സുപ്രീം കോടതി മാറ്റി വെച്ചു.

Summary

The Supreme Court of India strongly criticized the National Testing Agency (NTA) over the repeated incidents of the NEET UG paper leak, stating that the agency has failed to learn from its past mistakes. While hearing petitions filed by FAIMA and UDF seeking comprehensive exam reforms and an overhaul of the NTA, the apex court issued notices to the Centre, NTA, and the CBI. The court has directed the testing agency to file a compliance affidavit within three days regarding the recommendations of the court-appointed monitoring committee. Following allegations of a leaked “guess paper” circulated weeks before the test, the cancelled NEET UG 2026 exam is now scheduled to be re-conducted on June 21, with the next court hearing listed for May 29, 2026.

Latest