Saudi Arabia
തീർത്ഥാടകരുടെ താമസ സൗകര്യങ്ങൾ ലംഘിച്ചു; ഏഴ് ഉംറ കമ്പനികൾക്കെതിരെ നടപടിയുമായി ഹജ്ജ്, ഉംറ മന്ത്രാലയം
പുണ്യ ഭൂമിയിലെത്തുന്ന തീർത്ഥാടകർക്കുള്ള സേവന നിലവാരം നിരീക്ഷിക്കുന്നതിനുള്ള ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ പരിശോധനകളുടെ ഭാഗമായാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.

മക്ക|മക്ക മുൻസിപ്പാലിറ്റിയുടെ ലൈസൻസില്ലാത്ത കെട്ടിടങ്ങളിൽ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ ഉംറ തീർത്ഥാടകരെ താമസിപ്പിച്ചതിന് ഏഴ് ഉംറ കമ്പനികൾക്കെതിരെ കർശന നടപടിയുമായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം. ഇത്തരം സംഭവങ്ങൾ തീർത്ഥാടകരുടെ സുരക്ഷയെയും സുഖസൗകര്യങ്ങളെയും ബാധിക്കുന്നുവെന്നും നിയമപ്രകാരം പിഴകൾ ചുമത്താൻ കമ്പനികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി. കരാർ ബാധ്യതകളിൽ പരാജയപ്പെടുന്നതോ തീർത്ഥാടകരുടെ സുരക്ഷയെ അപകടപ്പെടുത്തുന്നതോ ആയ ഒരു സ്ഥാപനത്തിനും പ്രവർത്തന അനുമതി നൽകില്ലെന്നും,തീർത്ഥാടകർ രാജ്യത്ത് താമസിക്കുന്ന സമയത്ത് മികച്ച അനുഭവം നൽകുന്നതിന് നിയമങ്ങൾ പാലിക്കാനും,ആവശ്യമായ സേവനങ്ങൾ കൃത്യസമയത്ത് നൽകാനും എല്ലാ ഉംറ കമ്പനികളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.
പുണ്യ ഭൂമിയിലെത്തുന്ന തീർത്ഥാടകർക്കുള്ള സേവന നിലവാരം നിരീക്ഷിക്കുന്നതിനുള്ള ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ പരിശോധനകളുടെ ഭാഗമായാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയതെന്ന് സഊദി വാർത്താ ഏജൻസി ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.