Connect with us

opposition protest

മാടപ്പള്ളി സംഘര്‍ഷം: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

മുഖ്യമന്ത്രിക്ക് അധികാരത്തിന്റെ അഹന്തയെന്ന് വി ഡി സതീശന്‍; പ്രതിപക്ഷം പ്രകോപനം സൃഷ്ടിക്കുന്നെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നത് തടയാനെത്തിയവര്‍ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സമാധാനപരമായി കല്ലിടുമെന്ന് സഭയില്‍ ഉറപ്പ് നല്‍കിയ മുഖ്യമന്ത്രി ഇത് ലംഘിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് അധികാരത്തിന്റെ അഹന്തയാണൈന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സില്‍വര്‍ലൈനെതിരായ സമരം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പ്രതിപക്ഷം പ്രകോപനം സൃഷ്ടിക്കുകയാണെന്നും കല്ലിടല്‍ നടക്കുന്നിടത്തുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചടിച്ചു. സില്‍വര്‍ലൈന്‍ വിഷയത്തില്‍ പ്രതിപക്ഷത്തിനിടയില്‍ അഭിപ്രായ വിത്യാസമുണ്ട്. നാടിന്റെ പൊതുവികസനത്തെ യു ഡി എഫിലെ പലരും അനുകൂലിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാത്ത പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

അതിനിടെ മാടപ്പള്ളിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി മണ്ഡലത്തില്‍ നാളെ സംയുക്ത സമര സമിതിയും ബി ജ പിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പോലീസ് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്‍ നാട്ടുകാര്‍ ഉപരോധിച്ചു.

പ്രവര്‍ത്തകര്‍ പൂര്‍ണമായും പിരിഞ്ഞുപോകാന്‍ തയ്യാറായിട്ടില്ലെങ്കിലും നിലവിലെ സ്ഥിതിഗതികള്‍ ശാന്തമാണ്. 30 സമരക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതില്‍ നാല് പേര്‍ ഒഴികെയുള്ളവരെ വിട്ടയക്കുമെന്ന് പോലീസ് അറിയിച്ചുണ്ട്.

 

Latest