Connect with us

Business

ലുലു എക്സ്ചേഞ്ച് വീട് മലയാളിക്ക്

വീട് ബ്രിജിലിന് ലഭിച്ച വിവാഹ സമ്മാനം

Published

|

Last Updated

അബുദബി |  സെൻഡ് മണി, വിൻ എ ഹോം ഇൻ ദുബൈ ക്യാമ്പയിൻ്റെ ഭാഗമായി ലുലു എക്സ്ചേഞ്ച് ഏർപ്പെടുത്തിയ വീട് മലയാളിക്ക്. പത്തനംതിട്ട നെടിയൂർ സ്വദേശി ബ്രിജൽ ജോൺ പള്ളത്തുശ്ശേരിയാണ് ഒന്നാം സമ്മാനമായ വീട് ദുബൈയിൽ സ്വന്തമാക്കിയത്. ഒക്ടോബർ ഒന്നിന് ആരംഭിച്ച് ഡിസംബർ 31ന് അവസാനിച്ച കാമ്പയിനിൽ ദുബൈയിൽ ഒരു വീടും ഒരു ഔഡി കാറുമായിരുന്നു ഓഫർ ചെയ്തിരുന്നു. അതോടൊപ്പം, ആയിരത്തിലധികം ഉപഭോക്താക്കൾക്ക് സ്വർണ നാണയങ്ങളും ഗിഫ്റ്റ് വൗച്ചറുകളുമായി പത്ത് ലക്ഷം ദിർഹം വിലമതിക്കുന്ന സമ്മാനങ്ങളാണ് ലുലു എക്സ്ചേഞ്ച് നൽകിയത്.

ഇൻഡോനേഷ്യൻ വംശജനായ ഇദ ബഗൂസ് മാധേ സുത്തമക്കാണ് ഔഡി കാർ ലഭിച്ചത്.  ദുബൈയിൽ നടന്ന ചടങ്ങിൽ  മെഗാ വിജയികൾക്കുള്ള സമ്മാനങ്ങൾ  ലുലു എക്സ്ചേഞ്ച് അസ്സിസ്റ്റൻ്റ് വൈസ് പ്രസിഡൻ്റ് തമ്പി സുദർശനൻ, ജനറൽ മാനേജർ ഷൈജു മോഹൻദാസ് എന്നിവർ സമ്മാനിച്ചു.

ലുലു എക്സ്ചേഞ്ചിനെ വിജയത്തിലേക്ക് നയിച്ച ഉപഭോക്താക്കൾക്ക് വേണ്ടി എന്നും ഏറ്റവും മികച്ച സമ്മാനങ്ങൾ നൽകണമെന്നാണ് ഞങ്ങൾ  ആഗ്രഹിക്കുന്നത്. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിൻ്റെ മേധാവി അദീബ് അഹമ്മദ് പറഞ്ഞു.
മികച്ച സേവനം നൽകുന്നതിനൊപ്പം അവർ നമ്മിലർപ്പിക്കുന്ന ദൃഢ വിശ്വാസത്തിന് നന്ദിയായി ക്യാമ്പയിനുകളിലൂടെ പാരിതോഷികങ്ങളും സമ്മാനങ്ങളും നൽകി  ഉപഭോക്താകൾക്ക് കൂടുതൽ സന്തോഷം നൽകുകയാണ് ഞങ്ങൾ ലക്ഷ്യം വെക്കുന്നത് അദ്ദേഹം വ്യക്തമാക്കി.

ക്യാമ്പയിൻ ഇത്രയധികം ശ്രദ്ധ നേടുകയും വിജയിക്കുകയും ചെയ്തതിൽ ഞങ്ങൾ അത്യധികം സന്തോഷിക്കുന്നു. കൂട്ടായ ഉദ്യമത്തിലൂടെ കൂടുതൽ ഉപഭോക്താക്കളെ കാമ്പയിനിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞതിലൂടെ മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ ലുലു എക്സ്ചേഞ്ചിന് കഴിഞ്ഞു  എ വി പി തമ്പി സുദർശനൻ പറഞ്ഞു.

വീട് ബ്രിജിലിന് ലഭിച്ച വിവാഹ സമ്മാനം
ഒന്നാം സമ്മാനമായ വീട് സ്വന്തമാക്കിയ പത്തനംതിട്ട നെടിയൂർ സ്വദേശി ബ്രിജൽ ജോൺ പള്ളത്തുശ്ശേരിക്ക് വീട് കല്യാണ സമ്മാനമാണ്. അടുത്ത മാർച്ചിലാണ്‌ മക്കളിൽ മുത്തവനായ എഞ്ചിനിയർ ബ്രിജൽ ജോണിൻ്റെ കല്യാണം. അച്ഛനും അമ്മയും രണ്ട് അനുജന്മാരും അച്ചാച്ചനും അമ്മാമയും അടങ്ങിയതാണ് ബ്രിജലിൻ്റെ കുടുംബം. കല്യാണത്തിൻ്റെ മുന്നോടിയായി നാട്ടിൽ വീട് പണി പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ലുലു എക്സ്ചേഞ്ചിൻ്റെ വീട് സമ്മാനമായി ലഭിച്ചത്. ഏതൊരു പ്രവാസിയുടെയും സ്വപനമാണ് ദുബൈയിൽ സ്വന്തമായി ഒരു വീടെന്നത്.

വീട് ലഭിച്ചത് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. എൻ്റെ സ്വപ്ന ഭവനമാണ് ഇത് ബ്രിജൽ ജോൺ പറഞ്ഞു.

മൂത്തമകൻ എന്ന നിലയിൽ ഉത്തരവാദിത്തം കൂടുതലായിരുന്നു ബ്രിജിലിന്. കൊവിഡിൻ്റെ ആരംഭത്തിൽ 2000 ലാണ് ബ്രിജൽ ആദ്യമായി ദുബൈയിലെത്തുന്നത്. എന്നാൽ കൊവിഡ് രൂക്ഷമായതോടെ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി. ഏഴ് മാസം കഴിഞ്ഞാണ് ജോലിക്കായി വീണ്ടും യു എ ഇയിലെത്തിയത്.  ദുബൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ബ്രിജിൽ ശമ്പളം ലഭിച്ചാൽ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് ക്യാഷ് അയക്കാറുണ്ട്. നല്ല നിരക്ക് ലഭിക്കുന്നതും ക്യാഷ് അയക്കുന്നതിനുള്ള നിരക്ക് കുറവുള്ളതും കാരണം ലുലു എക്സ്ചേഞ്ച് വഴിയാണ് ഇപ്പോഴും നാട്ടിലേക്ക് ക്യാഷ് അയക്കാറുള്ളത് എനിക്കും കുടുംബത്തിനും ലുലു എക്സ്ചേഞ്ചിനോട് നന്ദിയുണ്ട് ബ്രിജിൽ പറഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി