National
ബിഹാറിൽ വീണ്ടും നിർമാണത്തിലിരുന്ന പാലം തകർന്നു
2.89 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന്റെ സ്ലാബാണ് തകര്‍ന്നത്.
പാറ്റ്ന| ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ നിർമാണത്തിലിരുന്ന ആര്‍ സി സി പാലം തകര്‍ന്നു വീണു. ഘോഗരി നദിക്ക് കുറുകെയുള്ള പലമാണ് തകര്‍ന്നു വീണത്. 2.89 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന്റെ സ്ലാബാണ് തകര്‍ന്നത്. 29 മീറ്റര്‍ നീളമുള്ള പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കവെയാണ് വലിയ ശബ്ദത്തോടെ പാലം തകര്‍ന്നത്. അപകടത്തില്‍ ആളപായമൊന്നുമില്ല. കോണ്‍ക്രീറ്റങ്ങിന് ഉപയായോഗിച്ച നിര്‍മാണ സാമഗ്രികള്‍ ഗുണനിലവാരമില്ലാത്തവയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. വിശദമായ പരിശോധനയ്ക്കുശേഷമേ പാലം പണി പുനഃരാരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പന്ത്രണ്ടോളം പാലങ്ങളാണ് ബിഹാറില്‍ ഇത്തരത്തില്‍ തകര്‍ന്നു വീണത്. ഉദ്ഘാടനത്തിന് തൊട്ടുമുന്‍പും നിര്‍മ്മാണ ഘട്ടത്തിലും പാലങ്ങള്‍ തകരുന്നത് സംസ്ഥാനത്ത് പതിവാകുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.


