Connect with us

lokayukta ordinance

ലോകായുക്ത ഓർഡിനൻസ്: യു ഡി എഫ് സംഘം ഗവർണറെ കണ്ടു, സർക്കാറിൻ്റെത് വിചിത്രവാദമെന്ന് സതീശൻ

ഇ കെ നായനാര്‍ സര്‍ക്കാര്‍ പാസ്സാക്കിയ ലോകായുക്ത നിയമം 22 വര്‍ഷത്തിന് ശേഷം ഭരണഘടനാവിരുദ്ധമാണെന്ന് പറയുന്നത് വിചിത്രമാണ്.

Published

|

Last Updated

തിരുവനന്തപുരം | ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് ഭേദഗതി ചെയ്യാൻ സർക്കാർ തയ്യാറാക്കിയ ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് സംഘം ഗവർണർ ഡോ.ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു. ഇന്ന് രാവിലെ 11.30ഓടെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ നേതൃത്വത്തിലുള്ള മുന്നണി നേതാക്കൾ ഗവർണറെ വസതിയിൽ സന്ദർശിച്ചത്.

അതേസമയം നിയമ മന്ത്രി പി രാജീവിൻ്റെ മറുപടി വസ്തുതാവിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്ന് സന്ദർശന ശേഷം വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. 12, 14 വകുപ്പുകൾ താരതമ്യം ചെയ്യാന്‍ നോക്കി. 14ാം വകുപ്പ് ഇതുവരെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. മുൻ മന്ത്രി കെ ടി ജലീലിന്റെ കേസില്‍ മാത്രമാണ് ഈ വകുപ്പ് ഉപയോഗിച്ചത്. അതാണ് ഭേദഗതി ചെയ്യുന്നത്. നിയമമന്ത്രിയാണ് കോടതി വിധി വായിച്ചുനോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇ കെ നായനാര്‍ സര്‍ക്കാര്‍ പാസ്സാക്കിയ ലോകായുക്ത നിയമം 22 വര്‍ഷത്തിന് ശേഷം ഭരണഘടനാവിരുദ്ധമാണെന്ന് പറയുന്നത് വിചിത്രമാണ്. ഒരു കോടതിയും ഇത് പറഞ്ഞിട്ടില്ല. നിയമസഭ നിയമം പാസ്സാക്കിയാല്‍ അത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാന്‍ കോടതിക്ക് മാത്രമാണെന്ന് അധികാരമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജയലളിതക്കുണ്ടായത് ക്വാ വാറന്റോയായിരുന്നു.

ജലീലിന്റെ കേസില്‍ പോലും ഭരണഘടനാ വിരുദ്ധമാണെന്ന് പറയാത്ത വകുപ്പ് ഇപ്പോള്‍ അങ്ങനെ പറയുന്നത് മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കുന്നതിനാണ്. നായനാരെയും ചന്ദ്രശേഖരന്‍ നായരെയും അപമാനിക്കുന്നതാണ് ഈ നീക്കമെന്നും വി ഡി സതീശൻ പറഞ്ഞു.