Connect with us

kt jaleel- lokayukta

ജലീല്‍ ഉദ്ദേശിച്ച യു ഡി എഫ് നേതാവ് കുഞ്ഞാലിക്കുട്ടി; കേസ് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭം, ഉത്തരവുകള്‍ പുറത്തുവിട്ടു

കുഞ്ഞാലിക്കുട്ടിക്കെതിരെ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള റിട്ട് ഹരജി ജസ്റ്റിസ് സിറിയക് ജോസഫും ചീഫ് ജസ്റ്റിസ് എ സുഭാശന്‍ റെഡ്ഢിയുമടങ്ങിയ ബെഞ്ചാണ് 2005 ജനുവരി 25ന് തള്ളിയിരുന്നത്.

Published

|

Last Updated

കോഴിക്കോട് | യു ഡി എഫ് നേതാവിനെ ഒരു കേസില്‍ നിന്ന് രക്ഷിക്കാന്‍ സഹോദര ഭാര്യക്ക് വി സി പദവി വില പേശി വാങ്ങിയ ഏമാനാണ് നിലവിലെ ലോകായുക്തയെന്ന് ആരോപിച്ച മുന്‍ മന്ത്രി ഡോ.കെ ടി ജലീല്‍ ഉത്തരവുകളുടെ കോപ്പികള്‍ പുറത്തുവിട്ടു. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് പ്രസ്തുത യു ഡി എഫ് നേതാവ്. കേസാകട്ടെ, ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭവും.

കുഞ്ഞാലിക്കുട്ടിക്കെതിരെ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള റിട്ട് ഹരജി ജസ്റ്റിസ് സിറിയക് ജോസഫും ചീഫ് ജസ്റ്റിസ് എ സുഭാശന്‍ റെഡ്ഢിയുമടങ്ങിയ ബെഞ്ചാണ് 2005 ജനുവരി 25ന് തള്ളിയിരുന്നത്. അന്ന് മന്ത്രിയായിരുന്നു കുഞ്ഞാലിക്കുട്ടി.

ഇതിന് പ്രതിഫലമെന്നോണമാണ് സിറിയക് ജോസഫിന്റെ സഹോദര ഭാര്യ ഡോ. ജാന്‍സി ജെയിംസിന് കോട്ടയം എം ജി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ സ്ഥാനം നല്‍കിയതെന്നും ജലീല്‍ ആരോപിച്ചു. ഇതിന്റെ രേഖകളും പുറത്തുവിട്ടിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലാണ് മണിക്കൂറുകളുടെ ഇടവേളകളില്‍ ലോകായുക്തക്കെതിരെ ആരോപണവും അനുബന്ധ രേഖകളും പുറത്തുവിട്ടത്. രേഖകള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും സമര്‍പ്പിക്കുന്നതായും ശ്രദ്ധിച്ച് വായിച്ച് മറുപടി പറഞ്ഞാല്‍ നന്നാകുമെന്നും അദ്ദേഹം കുറിച്ചു. നിയമനം നടത്തുമ്പോള്‍ ചൂഴ്ന്ന് നോക്കാന്‍ ചക്കയല്ലല്ലോ എന്ന് ചെന്നിത്തലക്ക് മറുപടി പറഞ്ഞു.