Connect with us

National

കൊല്‍ക്കത്ത കൂട്ട ബലാത്സംഗം; മൂന്നുപേര്‍ കൃത്യം നേരത്തെ ആസൂത്രണം ചെയ്തിരുന്നതായി പോലീസ്

പ്രതി മനോജിത്ത് മിശ്ര തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണെന്നാണ് റിപ്പോര്‍ട്ട്

Published

|

Last Updated

കൊല്‍ക്കത്ത | കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍, കേസിലെ നാലു പ്രതികളില്‍ മൂന്നുപേര്‍ കൃത്യം നേരത്തെ ആസൂത്രണം ചെയ്തിരുന്നതായി പോലീസ് വെളിപ്പെടുത്തി. കൊല്‍ക്കത്ത ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥിനിയെയാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തെ തുടര്‍ന്ന് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതികളായ മനോജിത്ത് മിശ്ര, പ്രതീം മുഖര്‍ജി, സയ്യിദ് അഹമ്മദ് എന്നിവര്‍ മുന്‍പും കോളേജിലെ വിദ്യാര്‍ത്ഥിനികളോട് അപമര്യാദമായി പെരുമാറിയിട്ടുണ്ടെന്നും പ്രതികള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പോലീസ് വ്യക്തമാക്കി. പ്രതികളില്‍ ഒരാള്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയും മറ്റ് രണ്ടുപേര്‍ നിലവിലെ വിദ്യാര്‍ത്ഥികളുമാണ് മറ്റൊരാള്‍ കൊളേജിലെ സെക്യൂരിറ്റി ജീവനക്കാരനും. പ്രതി മനോജിത്ത് മിശ്ര തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണെന്നാണ് റിപ്പോര്‍ട്ട്.

എ സി പി പ്രദീപ് കുമാര്‍ ഗോസലിന്റെ മേല്‍നോട്ടത്തിലുള്ള ഒമ്പത് അംഗ പ്രത്യക അന്വേഷണ സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിലെ പ്രധാന പ്രതിയായ മനോജ് മിശ്രയുടെ വിവാഹാഭ്യര്‍ത്ഥന താന്‍ നിരസിച്ചിരുന്നതായി പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയിട്ടുണ്ട്.

വിവാഹാഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനിയുടെ ആണ്‍ സുഹൃത്തിനെ ഉപദ്രവിക്കുമെന്നും മാതാപിതാക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നും മനോജ് മിശ്ര ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി ആരോപിക്കുന്നു. കോളേജിലെ ഗാര്‍ഡ് റൂമിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയാണ് പ്രതികള്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

 

Latest