International
WAR ROUNDUP: ടെഹ്റാനിൽ ആക്രമണം തുടരുന്നു; ആകാശത്തും കടലിലും ആക്രമണം; മരണം 1045
യു എസ്, ഇസ്റാഈൽ ഭാഗത്തുനിന്ന് 1,332 ആക്രമണങ്ങൾ നടന്നതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി
തെഹ്റാൻ | ഇസ്റാഈൽ സൈന്യം ടെഹ്റാനിൽ കൂടുതൽ ആക്രമണങ്ങൾ ആരംഭിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാൻ തലസ്ഥാനമായ തെഹ്റാനിലും കരാജിലും വൻ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച മുതൽ യു എസ്, ഇസ്റാഈൽ സേനകൾ നടത്തുന്ന തുടർച്ചയായ ബോംബാക്രമണങ്ങളിൽ ഇറാനിൽ മാത്രം ഇതുവരെ 1,045 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. യു എസ്, ഇസ്റാഈൽ ഭാഗത്തുനിന്ന് 1,332 ആക്രമണങ്ങൾ നടന്നതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി വ്യക്തമാക്കി.
ഇതിനിടെ, ഖത്തർ തലസ്ഥാനമായ ദോഹയുടെ ആകാശത്തും മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ തകർക്കുന്നതിനിടെ ഒന്നിലധികം സ്ഫോടനശബ്ദങ്ങൾ കേട്ടു. ലെബനാൻ അതിർത്തിയിലും ഇസ്റാഈൽ ആക്രമണം ശക്തമാക്കുകയാണ്. തെക്കൻ ലെബനാനിലെ ഗ്രാമങ്ങളിൽ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു.
യുദ്ധം കടലിലേക്കും പടരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. വടക്കൻ ഗൾഫ് മേഖലയിൽ വെച്ച് ഒരു യു എസ് എണ്ണക്കപ്പൽ തങ്ങളുടെ നാവികസേന ആക്രമിച്ചതായും കപ്പലിന് തീപിടിച്ചതായും ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) അവകാശപ്പെട്ടു. ഐ ആർ ജി സി ഹോർമുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ചതോടെ ആഗോള എണ്ണ, വാതക വിതരണത്തെ യുദ്ധം ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.
ഇറാനിൽ നിന്നുള്ള ഡ്രോണുകൾ തങ്ങളുടെ ഭൂപ്രദേശത്ത് പതിച്ചതായും ഒരു എയർപോർട്ട് ടെർമിനലിനും സ്കൂളിനും കേടുപാടുകൾ സംഭവിച്ചതായും അസർബൈജാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ശ്രീലങ്കൻ തീരത്തിന് സമീപം ഒരു ഇറാനിയൻ യുദ്ധക്കപ്പൽ കൂടി എത്തുന്നതായി ശ്രീലങ്കൻ അധികൃതർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ഈ മേഖലയിൽ വെച്ച് ഒരു ഇറാനിയൻ ഫ്രിഗേറ്റ് യു എസ് അന്തർവാഹിനി തകർത്തിരുന്നു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇറാൻ വിരുദ്ധ സൈനിക നീക്കങ്ങളെ തടയാനുള്ള പ്രമേയം യു എസ് സെനറ്റിൽ പരാജയപ്പെട്ടു. 47 വോട്ടുകൾക്കെതിരെ 53 വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്.
ഇറാൻ വിരുദ്ധ നീക്കങ്ങൾ അതിർത്തികളിൽ ശക്തമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി മുന്നറിയിപ്പ് നൽകി. ഇറാനെതിരെ കലാപമുണ്ടാക്കാൻ യു എസ് കുർദിഷ് സേനകളുമായി ചർച്ച നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇറാന്റെ പടിഞ്ഞാറൻ അതിർത്തികൾ ഭേദിച്ച് ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട യു എസ്, ഇസ്റാഈൽ പിന്തുണയുള്ള വിഘടനവാദി ഗ്രൂപ്പുകളെ തകർത്തതായി ഇറാന്റെ ഇന്റലിജൻസ് മന്ത്രാലയവും ഐ ആർ ജി സിയും അറിയിച്ചു.
Summary
Israel has launched a new wave of military strikes on Tehran and Karaj, contributing to a death toll of over 1,000 in Iran since Saturday. The conflict is escalating regionally, with missile interceptions reported over Doha, an IRGC attack on a US oil tanker in the Gulf, and tensions spreading to the borders of Iraq and Azerbaijan. Meanwhile, the US Senate voted against a resolution to curb President Donald Trump’s military actions against Iran as global oil supplies face disruption due to the closure of the Strait of Hormuz.




