Connect with us

Editors Pick

ഇസ്റാഈൽ-ഗസ്സ യുദ്ധം പരിസ്ഥിതിക്കും കനത്ത ആഘാതമുണ്ടാക്കി; പുറന്തള്ളപ്പെട്ടത് 3.3 കോടി ടൺ കാർബൺ

ഏകദേശം 76 ലക്ഷം പെട്രോൾ കാറുകൾ ഒരു വർഷം പുറത്തുവിടുന്ന പുകയ്ക്കോ അല്ലെങ്കിൽ 3.3 കോടി ഏക്കർ വനം ഒരു വർഷം വലിച്ചെടുക്കുന്ന കാർബണിനോ തുല്യമാണ് ഈ അളവ്.

Published

|

Last Updated

ന്യൂഡൽഹി | നിലവിലുള്ള ഇസ്റാഈൽ-ഗസ്സ യുദ്ധം പരിസ്ഥിതിക്ക് ഏൽപ്പിക്കുന്ന ആഘാതം വ്യക്തമാക്കി പുതിയ പഠന റിപ്പോർട്ട്. യുദ്ധത്തിന്റെ ഭാഗമായി ഏകദേശം 3.3 കോടി ടൺ കാർബൺ ഡയോക്സൈഡിന് തുല്യമായ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളപ്പെട്ടതായി പഠനം വെളിപ്പെടുത്തുന്നു. സായുധ പോരാട്ടങ്ങൾ സൃഷ്ടിക്കുന്ന, പലപ്പോഴും അവഗണിക്കപ്പെടുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളിലേക്കാണ് ഈ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്.

ലണ്ടനിലെ ക്വീൻ മേരി സർവ്വകലാശാലയിലെയും ലങ്കാസ്റ്റർ സർവ്വകലാശാലയിലെയും വിദഗ്ധർ സംയുക്തമായി നടത്തിയ പഠനം ‘വൺ എർത്ത്’ (One Earth) ജേണലിലാണ് പ്രസിദ്ധീകരിച്ചത്. സൈനിക നീക്കങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ, യുദ്ധാനന്തര പുനർനിർമ്മാണം എന്നിവയിൽ നിന്നുള്ള കാർബൺ പുറന്തള്ളലിന്റെ വിശദമായ വിലയിരുത്തലാണ് ഇതിൽ നൽകുന്നത്. 2024-ൽ ജോർദാൻ എന്ന രാജ്യം ആകെ പുറന്തള്ളിയ കാർബണിന് തുല്യമാണിത്. ഏകദേശം 76 ലക്ഷം പെട്രോൾ കാറുകൾ ഒരു വർഷം പുറത്തുവിടുന്ന പുകയ്ക്കോ അല്ലെങ്കിൽ 3.3 കോടി ഏക്കർ വനം ഒരു വർഷം വലിച്ചെടുക്കുന്ന കാർബണിനോ തുല്യമാണ് ഈ അളവ്.

യുദ്ധക്കളത്തിലെ നേരിട്ടുള്ള പോരാട്ടങ്ങളിൽ നിന്ന് മാത്രം 13 ലക്ഷം ടൺ കാർബൺ പുറന്തള്ളപ്പെട്ടിട്ടുണ്ട്. റോക്കറ്റുകൾ, പീരങ്കികൾ, മറ്റ് സൈനിക ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗം ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, പ്രതിരോധ സംവിധാനങ്ങളുടെ നിർമ്മാണവും തകർന്ന റോഡുകളുടെയും വീടുകളുടെയും പുനർനിർമ്മാണവും കാർബൺ ഫുട്പ്രിന്റ് ഗണ്യമായി വർധിപ്പിച്ചു.

യുദ്ധങ്ങൾ മനുഷ്യനും സമ്പദ്‌വ്യവസ്ഥയ്ക്കും ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോഴും പരിസ്ഥിതി ആഘാതം അളക്കപ്പെടാറില്ലെന്ന് മുഖ്യ ഗവേഷകൻ ബെഞ്ചമിൻ നീമാർക്ക് പറഞ്ഞു. സൈനിക പ്രവർത്തനങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ പലപ്പോഴും ആഗോള കാലാവസ്ഥാ റിപ്പോർട്ടുകളിൽ ഉൾപ്പെടാറില്ലെന്ന് ഗവേഷകരായ ഫ്രെഡറിക് ഒട്ടു-ലാർബിയും റൂബൻ ലാർബിയും ചൂണ്ടിക്കാട്ടി. യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് (UNFCCC) പോലുള്ള അന്താരാഷ്ട്ര വേദികളിൽ യുദ്ധകാലത്തെ കാർബൺ പുറന്തള്ളൽ സുതാര്യമായി റിപ്പോർട്ട് ചെയ്യണമെന്നും ഗവേഷകർ ആവശ്യപ്പെട്ടു.

 

Summary

A study led by researchers from Queen Mary University of London has revealed that the ongoing Israel-Gaza conflict has produced approximately 33 million tonnes of carbon dioxide equivalent. This massive carbon footprint, comparable to the annual emissions of entire nations, includes output from military operations and massive reconstruction efforts. The researchers emphasized the need for international climate frameworks to account for the environmental damage caused by armed conflicts.

---- facebook comment plugin here -----

Latest