From the print
ഇറാൻ- ഇസ്റാഈൽ യുദ്ധം; എവിൻ ജയിൽ ആക്രമണത്തിൽ 71 പേർ മരിച്ചുവെന്ന് ഇറാൻ
ശേഷിക്കുന്ന തടവുകാരെ തെഹ്റാൻ പ്രവിശ്യയിലെ മറ്റ് ജയിലുകളിലേക്ക് മാറ്റി

തെഹ്റാൻ | ഇറാനിലെ എവിൻ ജയിലിൽ ഈ മാസം 23 ന് ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ ജുഡീഷ്യറി വക്താവ് അസ്ഗർ ജഹാംഗീർ പറഞ്ഞു. ഇരുരാജ്യങ്ങളും ത മ്മിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിനുശേഷം പ്രഖ്യാപിച്ച വെടിനിർത്തലിന് പിന്നാലെയാണ് ഇറാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്പാണ് ജയിലിന് നേരെ ഇസ്റാഈൽ ആക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ ജീവനക്കാർ, സൈനികർ, തടവുകാർ, തടവുകാരെ സന്ദർശിക്കാനെത്തിയവർ, ജയിലിന്റെ പരിസരത്ത് താമസിച്ചിരുന്നവർ ഉൾപ്പെടെയാണ് 71 പേർ കൊല്ലപ്പെട്ടതെന്ന് അസ്ഗർ ജഹാംഗീർ പറഞ്ഞു.
ശേഷിക്കുന്ന തടവുകാരെ തെഹ്റാൻ പ്രവിശ്യയിലെ മറ്റ് ജയിലുകളിലേക്ക് മാറ്റിയതായും ജുഡീഷ്യറി കൂട്ടിച്ചേർത്തു. തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മെച്ചപ്പെട്ട സേവനം നൽകുന്നതിനും വേണ്ടിയാണ് ഇവരെ എവിൻ ജയിലിൽ നിന്ന് മറ്റിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചതെന്ന് ജയിൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. എന്നാൽ, ആരെയൊക്കെ, എവിടെയൊക്കെ മാറ്റി എന്നത് സംബന്ധിച്ച വിവരങ്ങൾ ഇറാൻ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ആക്രമണത്തിൽ ജയിലിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നതായും ആളുകൾ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തതായും ജഹാംഗീർ മുമ്പ് പറഞ്ഞിരുന്നു.
ചാരവൃത്തിക്കുറ്റം ചുമത്തി ഇറാൻ തടവിലാക്കിയ ഫ്രഞ്ച് പൗരയും അധ്യാപികയുമായ സെസിലി കോഹ്‌ലറും പങ്കാളിയായ ജാക്വസ് പാരീസും 2022 മുതൽ ഈ ജയിലിലാണ് കഴിയുന്നത്. ഇവർക്ക് പുറമേ 20 ഓളം യൂറോപ്യൻ പൗരന്മാരെ ഇറാൻ ഇവിടെ തടവിൽ പാർപ്പിച്ചിട്ടുണ്ടെന്ന് വിദേശ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.
1972ൽ സ്ഥാപിച്ച എവിൻ ജയിൽ, മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ നേരത്തേതന്നെ അന്താരാഷ്ട്രതലത്തിൽ കുപ്രസിദ്ധിയാർജിച്ച തടങ്കൽ കേന്ദ്രങ്ങളിൽ ഒന്നാണ്. ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തിയെന്നോ സഹകരിച്ചെന്നോ ആരോപിക്കപ്പെടുന്ന വിദേശ പൗരന്മാരും ഇവിടെ തടവിലുണ്ടെന്നാണ് വിവരം.
ഇറാന്റെ ബന്ദി നയതന്ത്രത്തിന്റെ ഭാഗമായ ഒരു കേന്ദ്രം കൂടിയാണ് എവിൻ ജയിൽ. കൂടാതെ ഐ ആർ ജി സിയുടെ (Islamic Revolutionary Guard Corps) ഇന്റലിജൻസ് യൂനിറ്റുകൾ ഇതിനകത്ത് പ്രവർത്തിക്കുന്നതായുള്ള വിവരങ്ങളുമുണ്ട്. ഇത് ലക്ഷ്യം വെച്ചായിരിക്കാം ഇസ്റാഈൽ ജയിലിന് നേരെ ആക്രമണം നടത്തിയതെന്നും റിപോർട്ടുകളുണ്ട്. നോബൽ സമ്മാന ജേതാവായ നർഗസ് മുഹമ്മദി ഉൾപ്പെടെയുള്ളവർ ഈ ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നാണ് സൂചന.