Connect with us

National

യുദ്ധഭീതിക്കിടയിലും ഇന്ത്യ സുരക്ഷിതം; കൈവശമുള്ളത് രണ്ടുമാസത്തേക്കുള്ള ഇന്ധന ശേഖരം, ആശങ്ക വേണ്ടെന്ന് കേന്ദ്രം

പി എൻ ജി പ്രോത്സാഹിപ്പിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിസ്ഥിതി സൗഹൃദ പദ്ധതിയുടെ ഭാഗമാണെന്നും അല്ലാതെ ഇന്ധനക്ഷാമം കൊണ്ടല്ലെന്നും മന്ത്രാലയം

Published

|

Last Updated

ന്യൂഡൽഹി | പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് ഇന്ധനക്ഷാമമുണ്ടാകുമെന്ന പ്രചാരണങ്ങൾ ആവർത്തിച്ചു തള്ളി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. അടുത്ത 60 ദിവസത്തേക്ക് ആവശ്യമായ ക്രൂഡ് ഓയിൽ വിതരണം രാജ്യം ഉറപ്പാക്കിയിട്ടുണ്ടെന്നും വിതരണത്തിൽ യാതൊരു കുറവുമില്ലെന്നും സർക്കാർ അറിയിച്ചു. ഒ എം സി കൾ മുൻകൂട്ടി ഇറക്കുമതി കരാറുകളിൽ ഏർപ്പെട്ടിട്ടുള്ളതിനാൽ വിതരണ ശൃംഖല സുരക്ഷിതമാണ്.

ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങൾക്കിടയിലും 40 ലധികം ആഗോള വിതരണക്കാരിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ സ്വീകരിക്കുന്നുണ്ട്. മറ്റ് മേഖലകളിൽ നിന്നുള്ള ഉയർന്ന ലഭ്യത ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങളെ പരിഹരിക്കാൻ സഹായിക്കുന്നു. രാജ്യത്തെ റിഫൈനറികൾ 100 ശതമാനത്തിലധികം ശേഷിയിൽ പ്രവർത്തിക്കുന്നതിനാൽ ഇന്ധന ലഭ്യതയിൽ കുറവുണ്ടാകില്ല. ഇന്ത്യയുടെ ആകെ സംഭരണ ശേഷി 74 ദിവസത്തേക്കുള്ളതാണെങ്കിലും നിലവിൽ 60 ദിവസത്തെ സ്റ്റോക്ക് ലഭ്യമാണ്. ഇതിൽ ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾ, ഭൂഗർഭ അറകളിലെ തന്ത്രപ്രധാന ശേഖരം എന്നിവ ഉൾപ്പെടുന്നു.

പെട്രോൾ, ഡീസൽ, എൽ പി ജി എന്നിവയ്ക്ക് രാജ്യത്തെവിടെയും ക്ഷാമമില്ലെന്നും റേഷനിംഗ് ഏർപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളാണ് ചിലയിടങ്ങളിൽ പെട്രോൾ പമ്പുകളിൽ തിരക്കുണ്ടാകാൻ കാരണം. എൽ പി ജി ഉൽപ്പാദനം വർധിച്ചതായും അമേരിക്ക, റഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകൾ ഇങ്ങോട്ട് വരുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.

പി എൻ ജി പ്രോത്സാഹിപ്പിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിസ്ഥിതി സൗഹൃദ പദ്ധതിയുടെ ഭാഗമാണെന്നും അല്ലാതെ ഇന്ധനക്ഷാമം കൊണ്ടല്ലെന്നും മന്ത്രാലയം വിശദീകരിച്ചു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

 

Summary

The Indian government has assured citizens that the country has sufficient crude oil and fuel stocks for nearly 60 days, maintaining a stable energy situation despite regional tensions. Officials clarified that there is no supply gap as oil marketing companies have secured imports from over 40 global suppliers. The Ministry of Petroleum urged the public not to panic over social media rumors and confirmed that domestic refineries are operating above 100% capacity.

---- facebook comment plugin here -----

Latest