Connect with us

Kerala

രാഹുലിനെ തടയേണ്ട എന്ന സി പി എം തീരുമാനത്തിനു പിന്നില്‍ ഇന്ത്യാ സഖ്യം: ബി ജെ പി

പാലക്കാട് എം എല്‍ എ ഓഫീസിന് മുന്നില്‍ ബി ജെ പി പ്രതിഷേധം സംഘടിപ്പിച്ചു

Published

|

Last Updated

പാലക്കാട് | ലൈംഗിക പീഡന, ഗര്‍ഭഛിദ്ര ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ മണ്ഡലത്തില്‍ തടയേണ്ട എന്ന സി പി എം തീരുമാനത്തെ വിമര്‍ശിച്ച് ബി ജെ പി രംഗത്ത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായതു കൊണ്ടാണ് സി പി എമ്മിന്റെ പിന്‍വാങ്ങലെന്ന് ബി ജെ പി ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവന്‍ ആരോപിച്ചു. രാഹുലിനെതിരായ പ്രതിഷേധത്തില്‍ നിന്ന് എന്തുകൊണ്ടു പിന്നാക്കം പോയെന്നു സി പി എം ജനങ്ങളോട് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടേക്ക് വരാനുള്ള നീക്കം തടയാനൊരുങ്ങി ബി ജെ പി പ്രവര്‍ത്തകര്‍ രാവിലെ നാല് മണിമുതല്‍ തന്നെ പാലക്കാട് പല ഭാഗങ്ങളിലായി സജ്ജമായി നിന്നിരുന്നു. എം എല്‍ എ ഓഫീസിന് മുന്നില്‍ ഒരു സംഘം പ്രതിഷേധം സംഘടിപ്പിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് എം എല്‍ എ ഓഫീസിന് മുന്നില്‍ എത്തിയത്. ഓഫീസിനു മുന്നിലെ മതിലില്‍ രാഹുലിനെ പരിഹസിച്ച് കൊണ്ടുള്ള പോസ്റ്ററുകളും പതിച്ചു.

പീഡന വീരന്‍ പാലക്കാടിന് വേണ്ട എന്ന് തുടങ്ങിയ വാചകങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും ഉയര്‍ത്തി. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കരുത്…, എത്ര നാളായ് നമ്പര്‍ ചോദിക്കുന്നു…, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മുറിയെടുക്കാം… തുടങ്ങിയ വാചകങ്ങള്‍ എഴുതിയ പോസ്റ്ററുകളാണ് ഓഫീസിന് മുന്നിലെ മതിലില്‍ പതിപ്പിച്ചത്. കൂടാതെ ഗര്‍ഭം അലസിപ്പിക്കാനുള്ള ഐ പില്ലിന്റെ ഒരു ബോര്‍ഡും ബി ജെ പി പ്രവര്‍ത്തകര്‍ സ്ഥാപിച്ചിട്ടുണ്ട്.

പോലീസെത്തി ബി ജെ പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. രാഹുല്‍ ശനിയാഴ്ച പാലക്കാട് മണ്ഡലത്തിലെത്തിയേക്കും എന്ന വാര്‍ത്ത വന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തുമ്പോള്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബി ജെ പി തീരുമാനം. എം എല്‍ എ എന്ന നിലയില്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പ്രതിഷേധമുണ്ടാകുമെന്നാണ് ബി ജെ പിയും ഡി വൈ എഫ് ഐയും മുന്നറിയിപ്പ് നല്‍കുന്നത്.

 

Latest