Connect with us

insulting teacher

കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവം; കെ എസ് യു നേതാവ് അടക്കം ആറ് വിദ്യാര്‍ഥികള്‍ മാപ്പുപറഞ്ഞു

തെറ്റ് ആവര്‍ത്തിക്കില്ലെന്നു വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉറപ്പ് നല്‍കി

Published

|

Last Updated

കൊച്ചി |എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ കെ എസ് യു നേതാവ് ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ മാപ്പുപറഞ്ഞു.

കോളജ് കൗണ്‍സില്‍ തീരുമാനപ്രകാരമാണ് നടപടി നേരിട്ട ആറ് വിദ്യാര്‍ഥികളും ഡോ. പ്രിയേഷിനോട് മാപ്പ് പറഞ്ഞത. തെറ്റ് ആവര്‍ത്തിക്കില്ലെന്നു വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉറപ്പ് നല്‍കി.

കഴിഞ്ഞ മാസമാണ് മഹാരാജാസ് കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെ ക്ലാസ് മുറിയില്‍ വച്ച് ചില വിദ്യാര്‍ഥികള്‍ അപമാനിച്ചത്. കാഴ്ച പരിമിതിയുള്ള അധ്യാപകന്‍ ക്ലാസില്‍ പഠിപ്പിക്കുന്ന സമയത്ത് വിദ്യാര്‍ഥികളില്‍ ചിലര്‍ ക്ലാസ് മുറിയില്‍ അലസമായിരിക്കുന്നതിന്റെയും ഫോണ്‍ ഉപയോഗിക്കുന്നതിന്റെയും അനുവാദമില്ലാതെ ക്ലാസില്‍ പ്രവേശിക്കുന്നതിന്റെയും വീഡിയോയാണ് പുറത്തു വന്നത്.

ക്ലാസിലെ ചില വിദ്യാര്‍ഥികള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. അധ്യാപകനെ അപമാനിച്ച വിദ്യാര്‍ഥികള്‍ക്കെതിരെയും വലിയ പ്രതിഷേധമുയര്‍ന്നു.
പിന്നാലെ കെ എസ് യു നേതാവടക്കമുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ കോളജ് അധികൃതര്‍ നടപടിയെടുക്കുകയായിരുന്നു. കെ എസ് യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കമുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ക്ലാസ് മുറിയിലെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്ത രണ്ടുപേര്‍ക്കെതിരെ കടുത്ത നിലപാടാണ് കോളജ് കൗണ്‍സില്‍ സ്വീകരിച്ചത്. സമാനമായ തെറ്റ് ആവര്‍ത്തിച്ചാല്‍ ഇരുവരെയും പുറത്താക്കാനാണ് തീരുമാനം.

വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.

അധ്യാപകനെ വിദ്യാര്‍ഥികള്‍ അപമാനിച്ച സംഭവത്തില്‍ മാതൃകാപരമായി നടപടി വേണമെന്ന് കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. എം.വി ജയ ഡാളി. കോളേജ് പ്രിന്‍സിപ്പല്‍, അസിസ്റ്റന്റ് പ്രൊഫസര്‍ സി.യു. പ്രിയേഷ് എന്നിവരുമായി സംസാരിച്ച് വസ്തുതകള്‍ മനസിലാക്കി. നിലവില്‍ അഞ്ച് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും മൂന്ന് അംഗ കമ്മീഷനെ അന്വേഷണം നടത്തുന്നതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. കാഴ്ച വെല്ലുവിളിയുള്ള അധ്യാപകര്‍ ക്ലാസ് എടുക്കുന്ന സന്ദര്‍ഭങ്ങളില്‍ ക്യാമറ സംവിധാനം പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു.