Connect with us

National

രാജസ്ഥാനില്‍ ദമ്പതികള്‍ മൂന്നര മാസം പ്രായമുള്ള മകളെ കനാലിലെറിഞ്ഞ് കൊന്നു

സാമ്പത്തിക പ്രതിസന്ധി മൂലമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

Published

|

Last Updated

ജയ്പുര്‍| രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയില്‍ ദമ്പതികള്‍ മൂന്നര മാസം പ്രായമുള്ള മകളെ കനാലിലെറിഞ്ഞ് കൊന്നു. മൂന്ന് കുട്ടികളുള്ള ദമ്പതികള്‍ സാമ്പത്തിക പ്രതിസന്ധി മൂലമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ഛത്തര്‍ഗഡ് പൊലീസ് പറയുന്നത്. പ്രതികളായ കന്‍വര്‍ലാല്‍ (35), ഭാര്യ ഗീതാദേവി(33) എന്നിവരെ കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ ബൈക്കില്‍ വന്ന ദമ്പതികള്‍ കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. നാട്ടുകാര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് ദമ്പതികള്‍ രക്ഷപ്പെട്ടു. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയും ദമ്പതികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

സംഭവസ്ഥലത്ത് നിന്ന് 20 കിലോമീറ്റര്‍ അകലെയായി ബൈക്ക് കണ്ടെടുത്തു. തുടര്‍ അന്വേഷണത്തില്‍ കോളയാട് തഹസില്‍ ദിയാത്ര ഗ്രാമത്തില്‍ നിന്ന് ദമ്പതികളെ പിടികൂടി. തുടര്‍ നടപടികള്‍ക്കായി ഛത്തര്‍ഗഡ് പൊലീസിന് കൈമാറിയെന്നും ബിക്കാനീര്‍ പൊലീസ് സൂപ്രണ്ട് യോഗേഷ് യാദവ് പറഞ്ഞു.

 

 

 

Latest