Kerala
ട്രെയിനിടിച്ചു മരിച്ചയാളെ കാണാനെത്തിയ നാലുപേർ മറ്റൊരു ട്രെയിനിടിച്ച് മരിച്ചു
എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു ട്രെയിന്‍ ശ്രദ്ധിക്കാത്തതാണ് അപകടത്തിന് കാരണമായത്.
ഉത്തര്‍പ്രദേശ്| ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചതറിഞ്ഞ് അന്വേഷിക്കാന്‍ ഇറങ്ങിയ യാത്രക്കാരായ നാലുപേരെ എതിരെ വന്ന മറ്റൊരു ട്രെയിന്‍ ഇടിച്ചു മരിച്ചു. കല്‍ക്ക എക്‌സ്പ്രസാണ് ആദ്യം മരണപ്പെട്ട വ്യക്തിയെ ഇടിച്ചത്.
തുടര്‍ന്ന് ഈ ട്രെയിന്‍ ഇവിടെ പിടിച്ചിട്ടു. ഇതിലെ ചില യാത്രക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ പാളത്തിലേക്ക് ചാടി ഇറങ്ങി. ഇതിനിടെ, എതിര്‍ ദിശയില്‍ മറ്റൊരു ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാത്തതാണ് അപകടത്തിനിടയാക്കിയത്. ഈ സമയം ഇതിലൂടെ കടന്നുവന്ന പുരുഷോത്തം എക്‌സ്പ്രസ് നാല് പേരെ ഇടിക്കുകയും സംഭവസ്ഥലത്ത് തന്നെ അവര്‍ മരിക്കുകയും ചെയ്തു.
ബിഹാറിലെ സിവാന്‍ സ്വദേശിയായ ബലിറാം ഭഗത്, മിര്‍സാപൂരിലെ നീബി സ്വദേശിയായ സുനില്‍ കുമാര്‍, ഫിറോസാബാദിലെ ഖൈര്‍ഗഢ് സ്വദേശിയായ ആകാശ് എന്നിവരാണ് മരിച്ചവരില്‍ രണ്ടപേര്‍. രണ്ടാമത്തെ അപകടത്തില്‍ മരിച്ച മറ്റ് രണ്ട് യാത്രക്കാരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ട്രെയിനിന്റെ ജനറല്‍ കോച്ചുകളില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങി ട്രാക്കില്‍ നിന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ (സി പി ആര്‍ ഒ) ശശികാന്ത് ത്രിപാഠി പറഞ്ഞു. അപകടം കാരണം ഹൗറ-ഡല്‍ഹി റൂട്ടിലെ ഗതാഗതം തടസ്സപ്പെട്ടു.അപകടത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.



