National
തെലങ്കാനയിൽ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ തീപ്പിടിത്തം; എട്ട് മരണം
ഒരു റിയാക്ടർ പൊട്ടിത്തെറിച്ചതാണ് വൻ തീപിടിത്തത്തിന് കാരണമായത്.

ഹൈദരാബാദ് | തെലങ്കാനയിൽ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ ഉണ്ടായ തീപ്പിടുത്തത്തിലും സ്പോടനത്തിലും എട്ട് തൊഴിലാളികൾ മരിക്കുകയും 20-ൽ അധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തെലങ്കാനയിലെ സംഗറെഡ്ഡിയിലുള്ള പാഷാമൈലാറം വ്യാവസായിക മേഖലയിലെ സിഗാച്ചി ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ തിങ്കളാഴ്ച രാവിലെയാണ് തീപ്പിടുത്തം ഉണ്ടായത്.
ഒരു റിയാക്ടർ പൊട്ടിത്തെറിച്ചതാണ് വൻ തീപിടിത്തത്തിന് കാരണമായത്. സ്ഫോടനം വളരെ ശക്തമായിരുന്നതിനാൽ ഫാക്ടറി കെട്ടിടം പൂർണ്ണമായി തകരുകയും തൊഴിലാളികൾ 100 മീറ്റർ വരെ ദൂരേക്ക് തെറിച്ചു വീഴുകയും ചെയ്തു. സ്ഫോടനത്തെ തുടർന്ന് കനത്ത പുകയും വിഷവാതകങ്ങളും ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് വ്യാപിച്ചു, സമീപത്തുള്ള കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു. റിയാക്ടറിലെ മർദ്ദം കൂടിയതാണ് സ്ഫോടനത്തിന് കാരണമെനാണ് പ്രാഥമിക നിഗമനം.
അഗ്നിശമന സേനയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ എട്ട് തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയും 13 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. 20-ൽ അധികം തൊഴിലാളികൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ഗുരുതരാവസ്ഥയിലുള്ളവരെ ഹൈദരാബാദിലെ ആശുപത്രികളിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുകയും ചെയ്തു. അപകടത്തെക്കുറിച്ച് അറിഞ്ഞതോടെ തൊഴിലാളികളുടെ ബന്ധുക്കൾ സംഭവസ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. പലർക്കും ബന്ധുക്കളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
പ്രാദേശിക വിവരങ്ങൾ അനുസരിച്ച്, സിഗാച്ചി ഇൻഡസ്ട്രീസ് ഫാർമസ്യൂട്ടിക്കൽ പൗഡറുകളാണ് നിർമ്മിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഏകദേശം 100 തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. കെമിക്കൽ, ഫാർമസ്യൂട്ടിക്കൽ നിർമ്മാണ കേന്ദ്രമായ പാഷാമൈലാറം വ്യാവസായിക മേഖലയിലാണ് ഈ കമ്പനി പ്രവർത്തിക്കുന്നത്.