Connect with us

National

ഭൗമനിരീക്ഷണം ലക്ഷ്യം; എസ് എസ് എല്‍ വി ഡി-2 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു

മൂന്ന് ഉപഗ്രഹങ്ങളുമായാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്.

Published

|

Last Updated

ശ്രീഹരിക്കോട്ട | ഐ എസ് ആര്‍ ഒയുടെ എസ് എസ് എല്‍ വി ഡി-2 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. മൂന്ന് ഉപഗ്രഹങ്ങളുമായാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഭൗമ നിരീക്ഷണത്തിനായാണ് ഉപഗ്രഹങ്ങള്‍ അയച്ചിട്ടുള്ളത്.മൂന്ന് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിയിട്ടുണ്ട്. ആന്ധ്രപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഇന്ന് രാവിലെ 9.18നായിരുന്നു വിക്ഷേപണം.

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ് 07, അമേരിക്കന്‍ കമ്പനി അന്റാരിസിന്റെ ജാനസ് 1, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നിവയാണ് വിക്ഷേപിച്ചത്. രാജ്യം പുതുതായി നിര്‍മിച്ച ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റാണിത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഏഴിന് നടന്ന റോക്കറ്റിന്റെ ആദ്യ വിക്ഷേപണം പരാജയപ്പെട്ടിരുന്നു.

ബഹിരാകാശ വിപണി കീഴടക്കാനായി ഐ എസ് ആര്‍ ഒ അവതരിപ്പിച്ച പുതിയ വിക്ഷേപണ വാഹനമാണ് എസ് എസ് എല്‍ വി. പി എസ് എല്‍ വി, ജി എസ് എല്‍ വി, എല്‍ വി എം3 എന്നിവയുടെയത്ര കരുത്തനല്ല ഈ സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍. എന്നാല്‍, അത്ര ചെറുതുമല്ല. 34 മീറ്റര്‍ ഉയരവും രണ്ട് മീറ്റര്‍ വ്യാസവുമുള്ള റോക്കറ്റിന്റെ ഭാരം 120 ടണ്ണാണ്. 500 കിലോഗ്രാം ഭാരമുള്ള ഒരു ഉപഗ്രഹത്തെ 500 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ സ്ഥാപിക്കാനുള്ള ശേഷിയുണ്ട് എസ് എസ് എല്‍ വിക്ക്.

രണ്ടാം ഘട്ടത്തില്‍ റോക്കറ്റില്‍ നിന്ന് വേര്‍പെട്ടപ്പോള്‍ ഉണ്ടായ കമ്പനവും അത് കാരണം സോഫ്റ്റ്‌വെയറിലുണ്ടായ ആശയക്കുഴപ്പവുമാണ് ആദ്യ ദൗത്യം പരാജയപ്പെടാന്‍ ഇടയാക്കിയത്. പോരായ്മകള്‍ പരിഹരിച്ചാണ് റോക്കറ്റ് വീണ്ടും വിക്ഷേപിച്ചത്. ഇസ്രോയുടെ എറ്റവും ചെലവ് കുറഞ്ഞ റോക്കറ്റാണ് എസ് എസ് എല്‍ വി.

 

Latest