Connect with us

Kerala

തിരുവനന്തപുരത്തെ കണ്ണ് മാറി ചികിത്സ: ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം | ഇടതുകണ്ണിലെ നീര്‍ക്കെട്ടിന് ചികിത്സ തേടിയ വീട്ടമമ്മക്ക് വലത് കണ്ണില്‍ കുത്തിവെപ്പെടുത്ത സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ സ്ഥാപനമായ തിരുവനന്തപുരം റീജ്യനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലെ അസ്സിസ്റ്റന്റ് പ്രൊഫ. എസ് എസ് സുജീഷിനെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ചൊവ്വാഴ്ചയായിരുന്നു റീജ്യനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ ചികിത്സാ പിഴവുണ്ടായത്. തിരുവനന്തപുരം ബീമാപള്ളി സ്വദേശിനി അസൂറ(59)യുടെ പരാതിയിലാണ് നടപടി.

കുത്തിവെപ്പെടുത്തത് മൂലം ഇവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നും ആശുപത്രി ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ ഇവര്‍ക്ക് തുടര്‍ചികിത്സ ഉറപ്പാക്കിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ചികിത്സക്ക് ശേഷം മടങ്ങിയ അസൂറയോട് ഈ മാസം 12ന് വീണ്ടും ആശുപത്രിയിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഒരു മാസം മുമ്പാണ് ബീവി അസൂറ കണ്ണിന് മങ്ങല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കണ്ണാശുപത്രിയിലെത്തിയത്. ഡോക്ടറെ ഇടക്കിടെ കണ്ട് തുള്ളിമരുന്ന് ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയായിരുന്നു. രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് നീര്‍ക്കെട്ടുണ്ടായതെന്നാണ് നിഗമനം. മങ്ങല്‍ കുറയാതെ വന്നതോടെയാണ് കുത്തിവെപ്പെടുക്കണമെന്ന് ഡോ. സുജീഷ് കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചത്. ആശുപത്രിയിലെത്തിയ അസൂറയെ ചൊവ്വാഴ്ച ഏഴരയോടെ സര്‍ജറി ബ്ലോക്കിലേക്ക് കൊണ്ടുപോയി. കുത്തിവെപ്പിന് മുന്നോടിയായി ഇടതുകണ്ണ് വൃത്തിയാക്കി. എന്നാല്‍ കുത്തിവെപ്പെടുത്തത് വലത് കണ്ണിനാണ്. വാര്‍ഡില്‍ വന്നപ്പോഴാണ് വലത് കണ്ണ് ബാന്‍ഡേജിട്ടിരിക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്.

 

Latest