Connect with us

National

ദത്തുനല്‍കിയ കുട്ടിയെ തിരികെ വേണമെന്ന അമ്മയുടെ ആവശ്യം കോടതി തള്ളി; ആഴ്ചയിലൊരിക്കല്‍ കുഞ്ഞിനെ കാണാം

ഒമ്പത് വര്‍ഷം കുട്ടിയെ സംരക്ഷിച്ച വളര്‍ത്തമ്മയില്‍ നിന്ന് കുട്ടിയെ അടര്‍ത്തിമാറ്റാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

Published

|

Last Updated

ചെന്നൈ| ഒമ്പത് വര്‍ഷം മുന്‍പ് ദത്തുനല്‍കിയ പെണ്‍കുട്ടിയെ തിരികെ വേണമെന്ന അമ്മയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. ആഴ്ചയിലൊരിക്കല്‍ കുട്ടിയെ കാണാന്‍ അമ്മയ്ക്ക് കോടതി അനുമതി നല്‍കി. ഒമ്പത് വര്‍ഷം കുട്ടിയെ സംരക്ഷിച്ച വളര്‍ത്തമ്മയില്‍ നിന്ന് കുട്ടിയെ അടര്‍ത്തിമാറ്റാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സേലം സ്വദേശി ശരണ്യയാണ് ദത്തുനല്‍കി ഒമ്പത് വര്‍ഷത്തിനുശേഷം കുട്ടിയെ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്റെ സഹോദരി സത്യയ്ക്കാണ് ഇവര്‍ കുഞ്ഞിനെ ദത്തുനല്‍കിയിരുന്നത്. കുട്ടിക്ക് 100 ദിവസം പ്രായമുള്ളപ്പോഴാണ് ദത്തുനല്‍കിയത്. ശിവകുമാര്‍-ശരണ്യ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്.

വിവാഹം കഴിഞ്ഞ് കുറേ നാളായിട്ടും രമേഷ്-സത്യ ദമ്പതികള്‍ക്ക് കുട്ടികളില്ലായിരുന്നു. തുടര്‍ന്നാണ് കുഞ്ഞിനെ ദത്തെടുത്തത്. 2019ല്‍ സത്യയുടെ ഭര്‍ത്താവ് രമേഷ് കാന്‍സര്‍ ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് മകളെ തിരികെ വേണമെന്ന് ശരണ്യ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഇരുകുടുംബവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. മകളെ നല്‍കാന്‍ സത്യ തയ്യാറാകാതെ വന്നതോടെ പെറ്റമ്മയും വളര്‍ത്തമ്മയും കോടതിയെ സമീപിക്കുകയായിരുന്നു.

കുട്ടിയെ ഒമ്പത് വര്‍ഷം വളര്‍ത്തിയ പോറ്റമ്മയ്‌ക്കൊപ്പം തന്നെ കുട്ടി നില്‍ക്കട്ടെയെന്ന് കോടതി ഉത്തരവിട്ടു. വളര്‍ത്തമ്മയും പെറ്റമ്മയും വേണമെന്ന് കുട്ടി കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ആഴ്ചയിലൊരിക്കല്‍ ശരണ്യയ്ക്ക് കുട്ടിയെ കാണാന്‍ അനുമതി ലഭിച്ചു. ജസ്റ്റിസ് പി.എന്‍ പ്രകാശ്, ജസ്റ്റിസ് ആര്‍ ഹേമലത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

 

---- facebook comment plugin here -----