Connect with us

National

വര്‍ഗീയ സംഘര്‍ഷം: അക്രമികളെ വെടിവെക്കാന്‍ ഉത്തരവിട്ട് അസം മുഖ്യമന്ത്രി

ധുബ്രിയില്‍ ക്ഷേത്രത്തിന് മുമ്പില്‍ വീണ്ടും പശുവിന്റെ തല

Published

|

Last Updated

ദിസ്പൂര്‍ | അസമിലെ ധുബ്രിയില്‍ വര്‍ഗീയ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ബക്രീദ് ആഘോഷത്തിന് പിന്നാലെ ജൂണ്‍ എട്ടിന് ധുബ്രിയിലെ ഒരു ഹനുമാന്‍ ക്ഷേത്രത്തിന് മുന്നില്‍ പശുവിന്റെ തല കണ്ടെത്തിയതോടെയാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിന് പിന്നാലെ സാമുദായിക നേതാക്കള്‍ യോഗം ചേര്‍ന്നതോടെ പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നെന്നും അടുത്ത ദിവസം വീണ്ടും അതേസ്ഥലത്ത് പശുവിന്റെ തല കണ്ടെത്തി.

ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങളുണ്ടായാല്‍ അക്രമികളെ കണ്ടാലുടന്‍ വെയിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും കല്ലേറ് ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വെടിവെക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള എല്ലാ കുറ്റവാളികളെയും അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷബാധിത മേഖലയില്‍ കേന്ദ്രസേനയെ വിന്യസിച്ചു.

ധുബ്രിയെ ബംഗ്ലാദേശിന്റെ ഭാഗമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വര്‍ഗീയ കലാപം ഇളക്കിവിടാന്‍ സംഘടിത ശ്രമം നടക്കുന്നുണ്ട്. നബിന്‍ ബംഗ്ല എന്ന ഗ്രൂപ്പിന്റെ പേരില്‍ ആര്‍മി സിഗ്‌നല്‍ ഇന്‍ഫ്രാസ്ട്രക്ച്ചറുള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിഘടനവാദ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ധുബ്രിയെ ബംഗ്ലാദേശിന്റെ ഭാഗമാക്കാന്‍ പോരാടണമെന്നാണ് പോസ്റ്ററുകളിലൂടെ ആഹ്വാനം ചെയ്യുന്നത്.

Latest