National
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം.
വരാനിരിക്കുന്ന പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിച്ചേക്കും.
ന്യൂഡല്‍ഹി| കുട്ടികളിൽ പ്രായപരിധി അനുസരിച്ച് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം. സോഷ്യല്‍ മീഡിയ ഉപയോഗം കുട്ടികളിലുണ്ടാക്കുന്ന ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ഈ നീക്കമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. പൂര്‍ണ്ണമായ നിരോധനത്തിന് പകരം 8-12, 12-16, 16-18 എന്നിങ്ങനെ വിവിധ പ്രായപരിധികള്‍ നിശ്ചയിച്ച് ഘട്ടംഘട്ടമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വരാനിരിക്കുന്ന പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിച്ചേക്കും.
കുട്ടികള്‍ രാത്രികാലങ്ങളില്‍ ലോഗിന്‍ ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുക, ദിവസേന നിശ്ചിത സമയം മാത്രം ഉപയോഗിക്കാന്‍ അനുവാദം നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ട്. 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കണമെന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് കേന്ദ്രം ദേശീയതലത്തില്‍ നിയമം കൊണ്ടുവരുന്നത്. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുക.
ഫെബ്രുവരിയില്‍ തന്നെ പ്രായം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയ കമ്പനികളുമായി കേന്ദ്രം പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഡിജിറ്റല്‍ ലോകത്തെ അപകടങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള സുപ്രധാന ചുവടുവെപ്പായി ഈ ബില്‍ മാറും.



