Connect with us

Kerala

പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടറെ കുത്തി പരുക്കേല്‍പ്പിച്ച കേസ്; പ്രതി പിടിയില്‍

ചെട്ടിപ്പടി സ്വദേശി കാട്ടുങ്ങല്‍ വീട്ടില്‍ സജേഷിനെയാണ് പോലീസ് മംഗലാപുരത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.

Published

|

Last Updated

മലപ്പുറം| പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ സ്റ്റെപ്റ്റോ ജോണിനെ ഗ്ലാസ് കഷ്ണം കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍. ചെട്ടിപ്പടി സ്വദേശി കാട്ടുങ്ങല്‍ വീട്ടില്‍ സജേഷിനെയാണ് പോലീസ് മംഗലാപുരത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. സിഐയെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ പ്രതി മംഗലപുരത്ത് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവറുമായും നാട്ടുകാരുമായും തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് മംഗലാപുരം പോലീസ് എത്തിയതോടെ സമീപത്തെ മതില്‍ക്കെട്ട് ചാടി ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ ഇയാളുടെ കാലൊടിഞ്ഞു.

പ്രതി കുടുങ്ങിയ വിവരം മംഗലാപുരം പോലീസ് പരപ്പനങ്ങാടി പോലീസിനെ അറിയിച്ചു. ഉടന്‍ പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത പ്രതി നിലവില്‍ പോലീസ് കാവലില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ബുധനാഴ്ച രാത്രി ഒന്നരയോടെ ചെട്ടിപ്പടി കുപ്പിവളവ് ഭാഗത്തുവെച്ചായിരുന്നു സിഐയ്ക്ക് നേരെ ആക്രമണമുണ്ടായത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സജേഷിനെ ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ വീട്ടുകാര്‍ സഹായം തേടിയതാണ് പ്രശ്‌നത്തിന്റെ തുടക്കം. പോലീസുകാരനായ സഹോദരനെ ഉള്‍പ്പെടെ ആക്രമിച്ച സജേഷ് വീട്ടുമുറ്റത്തെ കാറും അടിച്ചുതകര്‍ത്തിട്ടുണ്ട്. സ്ഥലത്തെത്തിയ സിഐ പ്രതിയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിയ ഗ്ലാസ് കഷ്ണം കൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തില്‍ സിഐയുടെ കൈക്ക് ആഴത്തില്‍ മുറിവേറ്റിരുന്നു.

 

Latest