Connect with us

Kerala

മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കാതെ മാത്യു കുഴല്‍നാടന്‍

ഹരജിയില്‍ അടുത്ത മാസം മൂന്നിന് തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി പറയും.

Published

|

Last Updated

തിരുവനന്തപുരം|മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹരജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കാതെ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കണമെന്ന് മാത്യുവിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.  മാത്യു കുഴല്‍നാടന്‍ മൂന്ന് രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സിഎംആര്‍എല്ലിന് ഭൂപരിധി ലംഘിച്ച് ഇളവ് അനുവദിക്കണമെന്ന അപേക്ഷയില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിന്റെ മിനുട്‌സ് ഉള്‍പ്പെടെ ഖനനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകളും കുഴല്‍നാടന്‍ ഹാജരാക്കി. ആലപ്പുഴയില്‍ നടന്നത് പ്രളയാന്തരമുള്ള മണ്ണ് മാറ്റമല്ല ഖനനമെന്ന് കുഴല്‍ നാടന്‍ വാദിച്ചു.

സിഎംആര്‍എല്ലിന് വഴിവിട്ട സഹായം സര്‍ക്കാര്‍ ചെയ്തെന്ന ആരോപണം വിജിലന്‍സ് തള്ളി. റവന്യൂ വകുപ്പ് രേഖകള്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. ഹരജിയില്‍ അടുത്ത മാസം മൂന്നിന് തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി പറയും.

നേരത്തെ ഹരജി പരിഗണിച്ച സമയത്ത് കെഎംഎംഎല്ലും സിഎംആര്‍എല്ലും തമ്മില്‍ എന്തെങ്കിലും കരാറുണ്ടോയെന്ന് കോടതി മാത്യു കുഴല്‍നാടനോട് ചോദിച്ചിരുന്നു. അതിന്റെ തെളിവ് ഹാജരാക്കാന്‍ കുഴല്‍നാടന്‍ തയ്യാറാകണമെന്നും നിര്‍ദേശിച്ചിരുന്നു. കെഎംഎല്‍എല്ലിനെ മുന്‍നിര്‍ത്തി സ്വകാര്യ കമ്പനിയായ സിഎംആര്‍എല്ലിന് കരിമണല്‍ കടത്താന്‍ മുഖ്യമന്ത്രി കൂട്ടുനിന്നെന്നും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ഇതിന്റെ പ്രത്യുപകാരമായി പണം ലഭിച്ചുവെന്നുമായിരുന്നു ഹരജിയില്‍ ആരോപിച്ചത്. വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ടായിരുന്നു ഹരജി.

 

 

---- facebook comment plugin here -----

Latest