Connect with us

bribe in the name of judges

അഡ്വ.സൈബിക്കെതിരായ കേസ്: നിർമാതാവിനെ ചോദ്യം ചെയ്തു

തിങ്കളാഴ്ചയാണ് നിർമാതാവിനെയും ഭാര്യയെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്.

Published

|

Last Updated

കൊച്ചി | അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സൈബി ജോസിൻ്റെ കേസുമായി ബന്ധപ്പെട്ട് നിർമാതാവിനെ ചോദ്യം ചെയ്തു. ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന വ്യാജേന കക്ഷികളില്‍ നിന്ന് പണം വാങ്ങിയെന്നതാണ് കേസ്. തിങ്കളാഴ്ചയാണ് നിർമാതാവിനെയും ഭാര്യയെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇയാൾ സൈബിക്ക് പണം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അറസ്റ്റ് തടയണമെന്ന സൈബിയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. എന്തിനാണ് ഭയമെന്നും സത്യം പുറത്തുവരട്ടെയെന്നും ഹൈക്കോടതി കേസ് ഏറെ ഗൌരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ജുഡീഷ്യൽ സംവിധാനത്തെ ബാധിക്കുന്ന കേസാണിത്. അഭിഭാഷക അസോസിയേഷൻ പ്രസിഡൻ്റിന് നേരെയാണ് ആരോപണമെന്നതിനാൽ അതീവ ഗൌരവമുണ്ട്. മാത്രമല്ല, കേസന്വേഷണം ആരംഭിച്ചിട്ടേയുള്ളൂ. ഈ ഘട്ടത്തിൽ അന്വേഷണം തടയാനാകില്ല. ഗൂഢാലോചനയുണ്ടെന്ന സൈബിയുടെ ആരോപണത്തിലും കോടതി നിലപാട് വ്യക്തമാക്കി. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചാൽ ഇക്കാര്യത്തിൽ സൈബിക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് സൈബിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.  ക്രൈംബ്രാഞ്ച് മേധാവി എ ഡി ജി പി. ഡോ. ദര്‍വേഷ് സാഹിബ് നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറിയിട്ടുണ്ട്. സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂനിറ്റ് എസ് പി. കെ എസ് സുദര്‍ശന്‍ ആണ്. എറണാകുളം ക്രൈംബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍മാരായ എ എസ് ശാന്തകുമാര്‍, സിബി ടോം, ഗ്രേഡ് എസ് ഐമാരായ കലേഷ് കുമാര്‍, ജോഷി സി എബ്രഹാം, ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂനിറ്റിലെ ഗ്രേഡ് എസ് ഐമാരായ എസ് അമൃതരാജ്, ജയ്‌മോന്‍ പീറ്റര്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്ളത്.

കഴിഞ്ഞയാഴ്ചയാണ് അഡ്വ. സൈബി ജോസിനെതിരെ പോലീസ് കേസെടുത്തത്. എ ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍, ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സിയാദ് റഹ്മാന്‍ എന്നിവര്‍ക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്ന് സൈബി ജോസ് 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. ആരോപണങ്ങളില്‍ വിശദീകരണം നല്‍കാന്‍ സൈബിയോട് ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും ബാര്‍ കൗണ്‍സില്‍ ഓഫ് കേരള കേള്‍ക്കും. സൈബിക്കെതിരെ ഇത്തരത്തിൽ കൂടുതൽ പരാതികൾ ഉയർന്നിട്ടുണ്ട്.

 

---- facebook comment plugin here -----

Latest