Kerala
അട്ടപ്പാടിയിൽ പാറയിടുക്കിൽനിന്ന് രക്ഷപ്പെടുത്തിയ ആനക്കുട്ടി ചരിഞ്ഞു
12 ദിവസം പ്രായമുള്ള കാട്ടാനക്കുട്ടി ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ചരിഞ്ഞത്
പാലക്കാട്| അട്ടപ്പാടിയിലെ പാറയിടുക്കില്‍നിന്ന് വനംവകുപ്പ് രക്ഷപ്പെടുത്തിയ അമ്മയാന ഉപേക്ഷിച്ച കാട്ടാനക്കുട്ടി ചരിഞ്ഞു. 12 ദിവസം പ്രായമുള്ള കാട്ടാനക്കുട്ടി ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ചരിഞ്ഞത്. അട്ടപ്പാടി മേലേ അബ്ബന്നൂരിലെ പാറയിടുക്കില്‍ കുടുങ്ങിയ നിലയിലായിരുന്നു ആനക്കുട്ടിയെ കണ്ടെത്തിയത്.
പുതൂര്‍ ദ്രുതപ്രതികരണ സേനയുടെ സഹായത്തോടെ രക്ഷപ്പെടുത്തിയ കുട്ടിയാനയെ അമ്മയാനയോടൊപ്പം വിടാന്‍ വനംവകുപ്പ് അഞ്ച് ദിവസത്തോളം വനത്തിനുള്ളില്‍ താല്‍കാലിക കൂട് ഒരുക്കി കാത്തിന്നു. എന്നാല്‍, അമ്മയാന എത്തിയില്ല. ഇതോടെയാണ് കഴിഞ്ഞ 18ന് കുട്ടിയാനയെ കൂടുതല്‍ പരിചരണത്തിനായി ധോണി ക്യാമ്പിലേക്ക് മാറ്റിയത്. ഡോ ഡേവിസ് ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.
പാറയിടുക്കില്‍പ്പെട്ടതിനാല്‍ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. ചെറിയതോതില്‍ ഇളനീരും പാലുമെല്ലാം നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വയറിളക്കം രൂക്ഷമായി. ഇതിനിടെ ഹൃദയത്തിലെ വൈറസ് രോഗബാധയും രൂക്ഷമായി. ശനിയാഴ്ച മുതല്‍ വയറിളക്കം ബാധിച്ചതും കനത്ത ചൂടും ആരോഗ്യനില വഷളാക്കിയതായി എസ് എഫ് ഒ ശശിഭൂഷണ്‍ അറിയിച്ചു. സാങ്കേതിക സമിതിയുടെ മേല്‍നോട്ടത്തില്‍ വന്യജീവി ആരോഗ്യ കേന്ദ്രത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.






