National
ഹിമപാതം: കശ്മീരിൽ രണ്ട് വിദേശികൾ മരിച്ചു
19 പേരെ രക്ഷപ്പെടുത്തി. കൂടുതൽ അകപ്പെട്ടതായി സംശയം
ശ്രീനഗർ | ജമ്മു കശ്മീരിലുണ്ടായ അതിശക്ത ഹിമപാതത്തിൽ രണ്ട് വിദേശ പൗരന്മാർ മരിച്ചു. 19 പേരെ രക്ഷപ്പെടുത്തി. ഗുൽമാർഗിലെ പ്രശസ്തമായ സ്‌കൈ റിസോർട്ടിലെ അഫർവത് കൊടുമുടിയിലാണ് ഹിമപാതമുണ്ടായത്.
കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്താൽ രക്ഷാപ്രവർത്തകരുടെ സംഘം അപകട സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതായി ബാരാമുല്ല എസ് എസ് പി അറിയിച്ചു.
പോളണ്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് മരിച്ച രണ്ട് പേരും. എന്നാൽ, ഇവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. രക്ഷപ്പെടുത്തിയ 19 പേരും വിദേശികളാണ്.
രക്ഷാപ്രവർത്തനം കൃത്യസമയത്ത് നടന്നതിനാൽ കൂടുതൽ പേരെ രക്ഷപ്പെടുത്താനായെന്ന്
ഉദ്യോഗസ്ഥർ പറഞ്ഞു.







