Connect with us

Oddnews

കുതിരപ്പുറത്തേറി ഒരു ഹജ്ജ് യാത്ര; സ്‌പെയിനില്‍ നിന്നും യാത്ര തിരിച്ച മൂവര്‍ സംഘം സഊദിയില്‍

അബ്ദുല്‍ഖാദറും ഡോ. അബ്ദുല്ല ഫെര്‍ണാണ്ടസും താരിഖ് റോഡ്രിഗസും 2024 ഒക്ടോബറില്‍ സ്‌പെയിനിലെ അല്‍മോനാസ്റ്റര്‍ ലാ റിയലില്‍ നിന്നാണ് യാത്ര തിരിച്ചത്.

Published

|

Last Updated

ദമാം | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി 8,000 കിലോമീറ്റര്‍ കുതിരപ്പുറത്ത് സഞ്ചരിച്ചെത്തിയതിന്റെ നിര്‍വൃതിയിലാണ് സ്‌പെയിനില്‍ നിന്നുള്ള അബ്ദുല്‍ഖാദര്‍, ഡോ. അബ്ദുല്ല ഹെര്‍ണാണ്ടസ്, താരിഖ് റോഡ്രിഗസ് എന്നിവര്‍. ഏഴുമാസത്തെ യാത്രക്ക് ശേഷമാണ് മൂവര്‍ സംഘം പുണ്യഭൂമിയിലെത്തിയത്. ഇറ്റലി, സ്ലോവേനിയ, ക്രൊയേഷ്യ, ബോസ്‌നിയ, ഹെര്‍സഗോവിന, മോണ്ടിനെഗ്രോ, കൊസോവോ, നോര്‍ത്ത് മാസിഡോണിയ, ബള്‍ഗേറിയ, കൊസോവോ, ഗ്രീസ്, തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലൂടെ 8,000 കിലോമീറ്റര്‍ സഞ്ചരിച്ച് സഊദിയുടെ വടക്കന്‍ അതിര്‍ത്തിയായ അല്‍ ഖുറയ്യാത്തിലെ അല്‍ ഹദീത വഴിയാണ് സഊദിയില്‍ പ്രവേശിച്ചത്.

2024 ഒക്ടോബറിലെ ശരത്കാലത്തിലാണ് സ്‌പെയിനിനു തെക്കുള്ള അല്‍-മൊണാസ്റ്റര്‍ പള്ളിയില്‍ നിന്ന് മൂവരും യാത്ര ആരംഭിച്ചത്. സഊദി ഖുറയ്യത്തില്‍ എത്തിയതോടെ ഇവര്‍ക്ക് അല്‍-ഹദീത സെന്ററിന്റെ തലവന്‍ മംദൂഹ് അല്‍-മുതൈരിയുടെ നേതൃത്വത്തില്‍ ഖുറയ്യത്ത് നിവാസികള്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയത്.

യൂറോപ്പില്‍ ഐബീരിയ ഉപദ്വീപില്‍ മധ്യകാലഘട്ടങ്ങളില്‍ നിലവിലിരുന്ന മുസ്‌ലിം രാജ്യങ്ങള്‍ ഉള്‍പ്പെട്ടിരുന്ന പ്രദേശമായിരുന്നു ഇപ്പോള്‍ സ്‌പെയിനിന്റെ ഭാഗമായ ആന്‍ഡലൂഷ്യ എന്നറിയപ്പെടുന്ന അല്‍ അന്തലൂസ്. ഇവിടങ്ങളില്‍ നിന്നും ആദ്യകാലങ്ങളില്‍ കുതിരപ്പുറത്തായിരുന്നു തീര്‍ഥാടകര്‍ ഹജ്ജിനെത്തിയിരുന്നത്. ഇതിനെ അനുസ്മരിച്ചു കൊണ്ടാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകളുമായി മൂവര്‍ സംഘം ഹജ്ജിനെത്തിയത്.

സരജേവോയിലെ ചരിത്രപ്രസിദ്ധമായ ബാഷാര്‍ഷിജ ജില്ലയിലൂടെ സവാരി ചെയ്തപ്പോള്‍ അവര്‍ നിരവധി ഓട്ടോമന്‍ സ്മാരകങ്ങള്‍ സന്ദര്‍ശിക്കുകയും വഴിയാത്രക്കാരുമൊത്ത് ഫോട്ടോ എടുക്കുകയും ചെയ്തു. മക്കയിലേക്ക് പോകുന്നതിനു മുമ്പ് ബോസ്‌നിയന്‍ തീര്‍ഥാടകര്‍ പരമ്പരാഗതമായി സന്ദര്‍ശിക്കാറുള്ള ഹജ്ജ് പള്ളിയും അവര്‍ സന്ദര്‍ശിച്ചു.

‘യൂറോപ്പിന്റെ വലിയൊരു ഭാഗത്തുകൂടി ഞങ്ങള്‍ കടന്നുപോയി. യാത്രക്കിടെ പുതിയ കുതിരകളെ വാങ്ങേണ്ടിവന്നു. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മികച്ച നിമിഷമാണിത്. അല്‍ഹംദുലില്ലാഹ്.’- വിവിധ രാജ്യങ്ങളില്‍ നിന്നും ലഭിച്ച ആതിഥ്യമര്യാദയെ പ്രശംസിച്ചുകൊണ്ട് അബ്ദുല്ല ഹെര്‍ണാണ്ടസ് പറഞ്ഞു.

യാത്രയുടെ പ്രാധാന്യം
അഞ്ച് നൂറ്റാണ്ടുകള്‍ക്കു മുമ്പ് അന്തലൂഷ്യന്‍ മുസ്‌ലിംകള്‍ ഹജ്ജ് നിര്‍വഹിക്കാന്‍ കരമാര്‍ഗം സഞ്ചരിച്ചിരുന്ന ഒരു പുരാതന പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം. കൂടാതെ, ഇസ്‌ലാമിനോടുള്ള തീര്‍ഥാടകരുടെ ആഴത്തിലുള്ള പ്രതിബദ്ധതയും അന്‍ഡലുഷ്യയും ഇസ്‌ലാമിക ലോകവും തമ്മിലുള്ള സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധം ശക്തിപ്പെടുത്താനുള്ള അവരുടെ ആഗ്രഹവും ഈ യാത്ര പ്രതിഫലിപ്പിക്കുന്നു.

ഇത് ആഗ്രഹ സഫലീകരണ യാത്ര
35 വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിശാസ്ത്രം പഠിക്കുന്നതിനിടയിലാണ് അബ്ദുല്ല ഹെര്‍ണാണ്ടസ് തന്റെ 24-ാം വയസ്സില്‍ അബ്ദുള്‍ ഖാദിര്‍ ഹര്‍കാസി, താരിഖ് റോഡ്രിഗസ് എന്നിവര്‍ക്കൊപ്പം ഇസ്‌ലാം മതം സ്വീകരിച്ചത്. ഭൂമിശാസ്ത്ര അധ്യാപകനായ അബ്ദുല്ല ഹെര്‍ണാണ്ടസ് സ്‌കൂള്‍ പരീക്ഷയില്‍ വിജയിച്ചാല്‍ കുതിരപ്പുറത്ത് ഹജ്ജ് നിര്‍വഹിക്കുമെന്ന് പ്രതിജ്ഞയെടുത്തതു മുതലാണ് യാത്രയുടെ ആശയം ആരംഭിച്ചത്. വിജയിച്ച് ഇസ്‌ലാമിലേക്ക് മതം മാറിയ ശേഷം അദ്ദേഹം തന്റെ വാഗ്ദാനം നിറവേറ്റാന്‍ തീരുമാനിച്ചു. രണ്ട് സുഹൃത്തുക്കളും ആത്മീയ സാഹസിക യാത്രയില്‍ അബ്ദുല്ലക്കൊപ്പം ചേരുകയായിരുന്നു.

കുതിരപ്പുറത്ത് ഹജ്ജ് ചെയ്തുകൊണ്ട് തന്റെ പൂര്‍വികരുടെ പാത പിന്തുടരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇസ്‌ലാം സ്വീകരിച്ചതിനു ശേഷം അബ്ദുല്‍ഖാദര്‍ ഹര്‍കാസി, അബ്ദുല്ല ഹെര്‍ണാണ്ടസ്, താരിഖ് റോഡ്രിഗസ് എന്നീ മൂന്ന് സ്പാനിഷ് മുസ്‌ലിംകളുടെ ദീര്‍ഘകാലമായുള്ള ആഗ്രഹം സാക്ഷാത്കരിക്കുകയാണെന്നും അബ്ദുല്ല ഹെര്‍ണാണ്ടസ് പറഞ്ഞു.

ഹജ്ജ് സാക്ഷാത്കരിക്കാനുള്ള ഉദ്ദേശ്യത്തോടെ
നീണ്ട രണ്ട് വര്‍ഷക്കാലത്തെ പരിശീലത്തിനു ശേഷമാണ് സ്‌പെയിനില്‍ നിന്നും സംഘം യാത്ര ആരംഭിച്ചത്. കുതിരപ്പുറത്ത് ഹജ്ജ് ചെയ്തുകൊണ്ട് തന്റെ പൂര്‍വികരുടെ പാത പിന്തുടരാന്‍ തീരുമാനിച്ചത് ഞങ്ങളില്‍ വലിയ സന്തോഷം നല്‍കി. വൈവിധ്യമാര്‍ന്ന ഭൂപ്രകൃതികളും കഠിനമായ കാലാവസ്ഥയുമാണ് പിന്നിട്ടത്. യാത്രയില്‍ എല്ലായിടത്തും ഊഷ്മള സ്വീകരണം ലഭിച്ചത് നവോന്മേഷം പകര്‍ന്നു. കുതിരകളെ ഇപ്പോള്‍ ഒരു ഗതാഗത മാര്‍ഗമായി കണക്കാക്കാത്തതിനാല്‍ ചില രാജ്യങ്ങള്‍ കടക്കുന്നത് ബുദ്ധിമുട്ടായിരുന്നു. എങ്കിലും ശ്രമം വിജയിച്ചു. മൊറോക്കോയില്‍ നിന്ന് നിര്‍മാണ തൊഴിലാളിയായ ബൗച്ചൈബ് ജാദിലും ഞങ്ങളോടപ്പം ചേര്‍ന്നു. അദ്ദേഹം കാറില്‍ സഞ്ചരിച്ച് മുഴുവന്‍ സമയവും ആവശ്യമായ സഹായം നല്‍കി. പരിമിതമായ ഫണ്ട് ഉപയോഗിച്ചാണ് യാത്ര ആരംഭിച്ചത്. എന്നാല്‍, യാത്രാ ചെലവുകള്‍ വഹിക്കാന്‍ വഴിയില്‍ പ്രാദേശിക മുസ്‌ലിംകളില്‍ നിന്നും മറ്റും പിന്തുണ ലഭിച്ചത് വലിയ സഹായമായി.

തുര്‍ക്കിയില്‍ ലഭിച്ചത് മികച്ച സ്വീകരണം
തുര്‍ക്കിയില്‍ യാത്ര പ്രവേശിച്ചതോടെ ഇസ്താംബുള്‍ സബഹാട്ടിന്‍ സൈം യൂണിവേഴ്‌സിറ്റി സ്വീകരണം നല്‍കി. സര്‍വകലാശാലയുടെ ഹല്‍ക്കലി കാമ്പസില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി. ഇസ്താംബൂള്‍ ഇസുവിന്റെ ഇസ്‌ലാമിക് സയന്‍സസ് ഫാക്കല്‍റ്റിയിലെ ഇസ്‌ലാമിക ചരിത്ര-കലാ വകുപ്പിലെ ഫാക്കല്‍റ്റി അംഗമായ പ്രൊഫ. ഡോ. ഹുസൈന്‍ ഹുസ്നു കൊയുനോഗ്ലുവിന്റെ നേതൃത്വത്തിലും സ്വീകരണം ലഭിച്ചു. വര്‍ഷങ്ങളായി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിംകള്‍ ഹജ്ജ് നിര്‍വഹിക്കാന്‍ ഇസ്താംബൂളിലൂടെ കടന്നുപോയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇസുവിന്റെ റെക്ടറായ പ്രൊഫ. ഡോ. അഹ്മദ് സെവാട്ട് അകാര്‍ തീര്‍ഥാടകര്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചു. ഹജ്ജ് യാത്രയെ ‘ആവേശകരവും ചരിത്രപരമായി പ്രാധാന്യമുള്ളപ്രവൃത്തിയെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സ്‌പെയിനിലെ ഇസ്‌ലാമിക നാഗരികതയുടെ പുനരുജ്ജീവനത്തിന് ഈ യാത്ര സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്താംബൂളില്‍ സുല്‍ത്താനഹ്മെത് പള്ളി, ഹാഗിയ സോഫിയ പള്ളി, തുടങ്ങിയ പ്രധാനപ്പെട്ട മതപരവും ചരിത്രപരവുമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു

തീര്‍ഥാടനം ഒരു പുരാതന പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, ലോകമെമ്പാടുമുള്ള മുസ്‌ലിംള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആത്മീയ ബന്ധങ്ങളെ എടുത്തുകാണിക്കുകയും ഇസ്‌ലാമിന്റെ ഏറ്റവും പവിത്രമായ കടമകളില്‍ ഒന്ന് നിറവേറ്റുന്നതിനുള്ള തങ്ങളുടെ പൂര്‍വികരുടെ കാല്‍പ്പാടുകള്‍ പിന്തുടരുകയാണെന്നും യാത്രികരായ അബ്ദുല്‍ഖാദറും ഡോ. അബ്ദുല്ല ഹെര്‍ണാണ്ടസും താരിഖ് റോഡ്രിഗസും പറഞ്ഞു.

 

സിറാജ് പ്രതിനിധി, ദമാം

Latest