Connect with us

Kerala

'ഓപറേഷന്‍ സിന്ധു': നാട്ടിലെത്തിയത് 88 മലയാളികള്‍

ഇതില്‍ 67 പേര്‍ കേരള സര്‍ക്കാറിന്റെ സഹായത്തോടെയാണ് ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനിലേയും ഇസ്‌റാഈലിലേയും സംഘര്‍ഷ മേഖലയില്‍ നിന്നും ജൂണ്‍ 18 മുതല്‍ 26 വരെ നാട്ടിലെത്തിയത് 88 പേര്‍. ഇതില്‍ 67 പേര്‍ കേരള സര്‍ക്കാറിന്റെ സഹായത്തോടെയാണ് ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയത്.

ഇറാനില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ജൂണ്‍ 21നാണ് ആദ്യ മലയാളി ഡല്‍ഹിയില്‍ എത്തിയത്. ഒഴിപ്പിക്കല്‍ നടപടികളിലൂടെ മൊത്തം 88 മലയാളികളാണ് എത്തിയത്. ഇതില്‍ 21 പേര്‍ ഇറാനില്‍ നിന്നും 67 പേര്‍ ഇസ്‌റാഈലില്‍ നിന്നുമായിരുന്നു.

ഇറാനില്‍ നിന്നെത്തിയ 17 പേരെയും ഇസ്‌റാഈലില്‍ നിന്നെത്തിയ 50 പേരെയുമുള്‍പ്പെടെ മൊത്തം 67 പേരെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ കേരളത്തിലേയ്ക്ക് എത്തിച്ചത്. ശേഷിക്കുന്ന 21 പേര്‍ സ്വന്തം നിലയില്‍ ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഓപറേഷന്‍ സിന്ധുവിന്റെ ഭാഗമായി മടങ്ങിയെത്തുന്ന കേരളീയര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചു.

ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും പാലം എയര്‍പോര്‍ട്ടിലും എത്തിച്ചേര്‍ന്നവരെ സ്വന്തം നാടിന് തൊട്ടടുത്തുള്ള വിമാനത്താവളത്തിലെത്തിക്കുന്നതിനുള്ള നടപടികളാണ് ദൗത്യസംഘം കൈക്കൊണ്ടത്. കേരളത്തിലേക്ക് പോകുന്നതിനുള്ള വിമാനയാത്രാ ടിക്കറ്റും ഭക്ഷണവും വാഹന സൗകര്യവും ഒരുക്കിയാണ് ദൗത്യസംഘം സംഘര്‍ഷ മേഖലയില്‍ നിന്നും എത്തിച്ചേര്‍ന്നവരെ സ്വീകരിച്ചത്.

നോര്‍ക്ക ഡെവലപ്‌മെന്റ് ഓഫീസര്‍ ജെ ഷാജിമോന്‍, ലെയ്‌സണ്‍ ഓഫീസര്‍ രാഹുല്‍ കെ ജയ്‌സ്വര്‍,
പ്രോട്ടോക്കോള്‍ ഓഫീസര്‍ ആര്‍ റജികുമാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി ബൈജു, റസിഡന്റ് എന്‍ജിനീയര്‍ ഡെന്നീസ് രാജന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ സി മുനവര്‍ ജുമാന്‍, എന്‍ ശ്രീഗേഷ് നോര്‍ക്ക അസിസ്റ്റന്റ് ബിജോ ജോസ്, ലെയ്‌സണ്‍ ഓഫീസര്‍മാരായ എ ജയപ്രസാദ്, ടി ഒ ജിതിന്‍രാജ്, എസ് സച്ചിന്‍, ജയരാജ് പി നായര്‍, വി അനൂപ്, പി ആര്‍ വിഷ്ണുരാജ്, ടെലഫോണ്‍ ഓപറേറ്റര്‍മാരായ സിബി ജോസ്, പി എം സുധീഷ് കുമാര്‍, ആര്‍ ജയേഷ്, ബിനോയ് തോമസ് എന്നിവരാണ് പ്രത്യേക ദൗത്യസംഘത്തിലുണ്ടായിരുന്നത്.

 

Latest