International
ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് 25 രാഷ്ട്രങ്ങൾ; പിന്തുണക്കാതെ അമേരിക്കയും ജർമനിയും
ഫലസ്തീനികളെ നിർബന്ധിച്ച് ഒഴിപ്പിക്കാനുള്ള ഇസ്റാഈലിന്റെ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം

ഗസ്സ | ഇസ്റാഈൽ വംശഹത്യ പാരമ്യത്തിലെത്തിയ ഗസ്സയിൽ ഉടനടി നിരുപാധികവും സ്ഥിരവുമാ വെടിനിർത്തൽ ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയിറക്കി 25 രാഷ്ട്രങ്ങൾ. യൂറോപ്യൻ യൂനിയനിലെ 17 രാജ്യങ്ങളും മറ്റു എട്ട് രാജ്യങ്ങളുമാണ് സംയുക്ത പ്രഖ്യാപനത്തിൽ ഫലസ്തീൻ പൗരന്മാരുടെ സംരക്ഷണത്തിനും മാനുഷിക സഹായം അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിനും ആഹ്വാനം ചെയ്തത്. എന്നാൽ അമേരിക്കയും ജർമനിയും പ്രസ്താവനയിൽ ഒപ്പുവെക്കുന്നതിൽ നിന്ന് വിട്ടുനിന്നു.
യൂറോപ്യൻ യൂനിയനിൽ നിന്നുള്ള ഇറ്റലി, ഓസ്ട്രിയ, ബെൽജിയം, ഡെൻമാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, അയർലൻഡ്, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, നെതർലാൻഡ്‌സ്, പോളണ്ട്, പോർച്ചുഗൽ, സ്ലോവേനിയ, സ്‌പെയിൻ, സ്വീഡൻ എന്നിവയും ആസ്‌ട്രേലിയ, കാനഡ, ഐസ്‌ലാൻഡ്, നോർവേ, ന്യൂസിലാൻഡ്, യുണൈറ്റഡ് കിംഗ്ഡം, സ്വിറ്റ്‌സർലൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളും പ്രസ്താവനയിൽ ഒപ്പുവെച്ചു.
ഗസ്സയിൽ നിന്ന് ഫലസ്തീനികളെ നിർബന്ധിച്ച് ഒഴിപ്പിക്കാനുള്ള ഇസ്റാഈലിന്റെ സമീപകാല നിർദേശങ്ങളെ സംയുക്ത പ്രസ്തവാനയിൽ ലോക രാഷ്ട്രങ്ങൾ അപലപിച്ചു. ഈ പദ്ധതികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അവർ വ്യക്തമാക്കി.