Connect with us

Kerala

ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം; കുട്ടികള്‍ക്ക് രണ്ട് ലക്ഷം ലാപ്‌ടോപ്പുകള്‍

Published

|

Last Updated

തിരുവനന്തപുരം | മഹാമാരിക്കാലത്ത് ഡിജിറ്റല്‍ വിദ്യാഭ്യാസ സംവിധാനത്തിന് പ്രത്യേക പ്രാധാന്യം നല്‍കി കെ എന്‍ ബാലഗോപാലിന്റെ ബജറ്റ്. കുട്ടികളുടെ സര്‍ഗവാസന പ്രോത്സാഹിപ്പിക്കാനും കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനും കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ സംവിധാനമൊരുക്കും. ഒഗ്മെന്റ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി സംവിധാനങ്ങള്‍ സാധ്യമാക്കും. യോഗയും മറ്റു വ്യായാമമുറകളും ഉള്‍പ്പെടുത്തി ഫിസിക്കല്‍ എജ്യുക്കേഷന്‍ ക്ലാസുകളും വിക്ടേഴ്‌സ് ചാനലില്‍ വരും. 10 കോടി രൂപയാണ് ഇതിനെല്ലാമായി നീക്കിവച്ചിട്ടുള്ളത്.

കുട്ടികള്‍ക്ക് രണ്ട് ലക്ഷം ലാപ്‌ടോപ്പുകള്‍ നല്‍കാനുള്ള കെ എസ് എഫ് ഇയുടെ പ്രത്യേക പദ്ധതി സമയബന്ധിതമായി നടപ്പാക്കും. പൊതു ഓണ്‍ലൈന്‍ പഠന സംവിധാനം കൊണ്ടുവരും. വിദ്യാര്‍ഥികള്‍ക്കായി സാമൂഹിക ആരോഗ്യ സമിതി രൂപവത്കരിക്കും. ഈ സംവിധാനത്തില്‍ അധ്യാപകര്‍ തന്നെയാണ് ക്ലാസെടുക്കുക. കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിംഗിന് സൗകര്യമുണ്ടാക്കും. കൗണ്‍സിലിംഗിനായി സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനത്തിന് കമ്മീഷന്‍ രൂപവത്കരിക്കും. മൂന്ന് മാസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിദ്യാഭ്യസ മേഖലയെ പുനസ്സംഘടിപ്പിക്കാന്‍ മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഉന്നതാധികാര സമിതിയെ നിയമിക്കും. ശ്രീനാരാണയഗുരു ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ പത്ത് കോടിയും വകയിരുത്തിയിട്ടുണ്ട്.

Latest