Connect with us

Kerala

കടലാക്രമണ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തെ തീരദേശ മേഖലയിലെ കടലാക്രമണത്തിനെതിരെ ഒരു ശാശ്വത പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് വര്‍ഷംകൊണ്ട് ഈ ലക്ഷ്യം കൈവരിക്കുമെന്നും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞു. തീരദേശ മേഖലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തെ തീരസംരക്ഷവുമായി ബന്ധപ്പെട്ട കുണ്ടറ എം എല്‍ എ പി സി വിഷ്ണുനാഥാണ് പ്രതിപക്ഷത്ത് നിന്ന് അടിയന്തര പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ സ്പീക്കര്‍ ഇതിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

തീരം സംരക്ഷിക്കാന്‍ പരമ്പരാഗത മാര്‍ഗങ്ങള്‍ പോര. കടല്‍ ഭിത്തി കൊണ്ടോ പുലിമുട്ട് കൊണ്ടോ പ്രശ്‌നം പരിഹരിക്കാനാകില്ല. ചെല്ലാനത്ത് സ്ഥിതി അതിരൂക്ഷമാണ്. ശഘുമുഖം റോഡ് പൂര്‍ണമായും തകര്‍ന്നു. അധികാരികളുടെ കണ്ണിനു മുന്നിലാണ് വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളികള്‍ മരിച്ചതെന്നും പി സി ജോര്‍ജ് പറഞ്ഞു.

ഉന്നയിച്ചത് ഗൗരവമായ പ്രശ്‌നമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരത്തെ പ്രശ്‌നം ദീര്‍ഘകാലമായി നിലനില്‍ക്കുന്നതാണ്. ഗൗരവമായ ഇടപെടല്‍ ഉണ്ടാകും. അഞ്ചു വര്‍ഷം കൊണ്ട് കടലാക്രമണം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കും. കടല്‍ത്തീരം പൂര്‍ണ്ണമായും സംരക്ഷിക്കും. ശംഘുമുഖത്തോട് അവഗണന ഇല്ല. തീരം സംരക്ഷിക്കും. മത്സ്യത്തൊഴിലാളികളുടെ ഏതൊരു വിഷമവും സംസ്ഥാനത്തിന്റെയാകെ വിഷമമായി തന്നെ കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെല്ലാനം മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള പ്രദേശത്ത് തീരത്ത് ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രിക്ക് വേണ്ടിയാണ് ഇദ്ദേഹം മറുപടി നല്‍കിയത്. അടുത്തിടെ ഉണ്ടായ യാസ് ചുഴലിക്കാറ്റ് കേരള തീരത്ത് നാശമുണ്ടാക്കി. കിഫ്ബി വഴി തീര സംരക്ഷണത്തിന് വേണ്ടിയുള്ള പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തീരത്തെ ഒരു കോടി ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നം സഭ നിര്‍ത്തി ചര്‍ച്ച ചെയ്യേണ്ടതായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. മെയ് മാസത്തില്‍ തന്നെ ഇങ്ങനെയാണെങ്കില്‍ കാലവര്‍ഷ കാലത്ത് കടല്‍ എവിടെയെത്തും എന്ന ഉത്കണ്ഠയിലാണ് തീരദേശവാസികള്‍. ഒമ്പത് ജില്ലകളില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.