Connect with us

National

സഞ്ജുവിന്റെ സെഞ്ച്വറിയും രക്ഷയായില്ല; രാജസ്ഥാന് നാല് റണ്‍സ് തോല്‍വി

Published

|

Last Updated

മുംബൈ |  ഐ പി എല്ലില്‍ പഞ്ചാബ് കിങ്സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് നാലു റണ്‍സ് തോല്‍വി.പഞ്ചാബ് പടുത്തുയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ അവസാന പന്തില്‍ പുറത്തായതോടെയാണ് രാജസ്ഥാന്‍ തോല്‍വി വഴങ്ങിയത്.

63 പന്തുകള്‍ നേരിട്ട സഞ്ജു ഏഴ് സിക്സും 12 ഫോറുമടക്കം 119 റണ്‍സെടുത്തു. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ സിക്സിന് ശ്രമിച്ച സഞ്ജു പുറത്താകുകയായിരുന്നു.

ഐ പി എല്ലില്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. പഞ്ചാബ് ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ആദ്യ എട്ട് ഓവറിനുള്ളില്‍ ബെന്‍ സ്റ്റോക്ക്സ് (0), മനന്‍ വോറ (12), ജോസ് ബട്ട്ലര്‍ (25) എന്നിവരെ നഷ്ടമായി. ഒരു വശത്ത് വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും പിടിച്ചു നിന്ന സഞ്ജു ഇതിനിടെ തന്റെ അര്‍ധസെഞ്ചുറി തികച്ചു.

അഞ്ചാം നമ്പരിലെത്തിയ ശിവം ദുബെ (23), ആറാം നമ്പരിലെത്തിയ റിയന്‍ പരഗ് (25) എന്നിവരെ കൂട്ടി സഞ്ജു മുന്നില്‍ നിന്ന് നയിച്ചു. ദുബെയെ അര്‍ഷ്ദീപ് സിംഗും പരഗിനെ ഷമിയുമാണ് പുറത്താക്കിയത്. പഞ്ചാബിന്റെ ജയത്തിനും തോല്‍വിക്കുമിടയില്‍ ഉറച്ചുനിന്ന സഞ്ജു 54 പന്തുകളില്‍ സെഞ്ചുറി തികച്ചു. ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡും ഇതോടെ സഞ്ജു സ്വന്തമാക്കി.

അവസാന ഓവറില്‍ വിജയിക്കാന്‍ 13 റണ്‍സാണ് വേണ്ടിയിരുന്നത്. അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ ആ ഓവറില്‍ എട്ട് റണ്‍സ് മാത്രമേ രാജസ്ഥാന് നേടാനായുള്ളൂ. അവസാന പന്തില്‍ വിജയിക്കാന്‍ അഞ്ച് റണ്‍സ് വേണ്ടിയിരിക്കെ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച സഞ്ജു ലോംഗ് ഓഫില്‍ ദീപക് ഹൂഡയുടെ കൈകളില്‍ അവസാനിച്ചു. സഞ്ജു 63 പന്തില്‍ 119 റണ്‍സെടുത്തു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് കിംഗ്‌സ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 221 റണ്‍സെടുത്തത്. ഓപ്പണറായിറങ്ങി അവസാന ഓവറില്‍ സെഞ്ചുറിക്ക് അരികെ പുറത്തായ കെ.എല്‍. രാഹുലാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. 50 പന്തുകള്‍ നേരിട്ട രാഹുല്‍ ഏഴു ഫോറും അഞ്ച് സിക്‌സും സഹിതം 91 റണ്‍സെടുത്തു.

ദീപക് ഹൂഡ (28 പന്തില്‍ നാലു ഫോറും ആറു സിക്‌സും സഹിതം 64), ക്രിസ് ഗെയ്ല്‍ (28 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സും സഹിതം 40) എന്നിവരും പഞ്ചാബിനായി തിളങ്ങി. അതേസമയം മായങ്ക് അഗര്‍വാള്‍ (9 പന്തില്‍ 14), നിക്കോളാസ് പുരാന്‍ (0), ജൈ റിച്ചാര്‍ഡ്‌സന്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി. ഷാരൂഖ് ഖാന്‍ നാലു പന്തില്‍ ആറു റണ്‍സുമായി പുറത്താകാതെ നിന്നു.